Wednesday, 8 October 2025

"ജെ. ആൽഫ്രഡ് പ്രുഫ്രോക്കിൻ്റെ പ്രേമഗീതം"

ഭാഗം 1

ഭിഷഗ്വരൻ്റെ മേശമേൽ മയക്കിക്കിടത്തിയ രോഗിപോൽ 

സായംസന്ധ്യ വാനിൽ പടർന്നുകിടക്കുമ്പോൾ

നീയും ഞാനുമായി ഒരു യാത്ര പോകാം.


പാതിയുമൊഴിഞ്ഞ തെരുവുകളിൽ 

നമുക്ക് യാത്ര തുടരാം.

വിശ്രാന്തിയറിയാത്ത നിശയുടെ നിശ്ചേതനമായ വിലാപങ്ങൾക്കിടയിൽ

നഗരത്തിലെ വിലകുറഞ്ഞ സത്രങ്ങളിലൊന്നിൽ, തൂവാലികൾ നിറഞ്ഞ, ചിപ്പിത്തോടുകൾ നിരത്തി വച്ചൊരു ഭോജനാലയത്തിൽ, ഈ രാത്രി ചെലവഴിക്കാം


ദീർഘവും ദുർഗ്രാഹ്യവുമായ തർക്കമെന്നപോൽ നീണ്ടുകിടക്കുന്ന തെരുവുകൾ

നയിക്കുന്നു നിങ്ങളെ, കീഴടക്കുന്ന ആ ചോദ്യത്തിലേയ്ക്ക്,

അരുത് ! എന്തെന്ന ചോദ്യമരുത്,

നമുക്ക് പോകാം അവയെ ദർശിക്കാം.


സൂരജ് ഞാളൂർ


(An attempt to translate/transcreate the poem "The Love Song of J. Alfred Prufrock" by T. S. Eliot)

Wednesday, 4 September 2024

കോഴിക്കോട്ടെ മുത്തശ്ശി


മൂന്നരപ്പതിറ്റാണ്ടിലേറെ പഴക്കമുള്ള ഓർമ്മകൾ മനസ്സിൽ നിറയുകയാണ്. 1989 മെയ് 19, ഇടവമാസത്തിലെ ചോതി. ഒരു ഏഴരവയസ്സുകാരൻ്റേയും പതിനാലുവയസ്സായ ഏട്ടൻ്റേയും സമാവർത്തനവും മുത്തശ്ശൻ്റെ പിറന്നാളും അന്നായിരുന്നു. 

ദൈർഘ്യമേറിയ ക്രിയകൾക്കുശേഷം അഭിവാദ്യം ചെയ്ത് കാരണവന്മാരുടെ അനുഗ്രഹം തേടുന്നതിനിടയിൽ മുത്തശ്ശൻ പ്രത്യേകമായിത്തന്നെ ഒരാളെ വിളിച്ചു. മുഖപരിചയമേതുമില്ലാത്ത ഒരു മുത്തശ്ശി പലകയിൽ വന്നിരുന്നു. ചെറിയമ്മയെന്നാണ് മുത്തശ്ശൻ അഭിസംബോധന ചെയ്തത്. ആദ്യം ഏട്ടനും പിന്നീട് അനിയനും അഭിവാദ്യം ചെയ്ത് അനുഗ്രഹം മേടിച്ചു. കുട്ടികളോട് മുത്തശ്ശൻ്റെ ചോദ്യം: "ആരാന്ന് അറിയോ?" ഉത്തരത്തിന് കാത്തുനിൽക്കാതെ മുത്തശ്ശൻ പറഞ്ഞു: ''മിസ്സിസ് ഞാളൂർ". പതിവിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള ഈ അഭിസംബോധന മുമ്പും പറഞ്ഞ് കേട്ടിട്ടുള്ളതുകൊണ്ട് മുത്തശ്ശിയെ വേഗം മനസ്സിലായി.

സമുദായ പരിഷ്കരണ പ്രവർത്തനങ്ങൾ നടക്കുന്ന കാലം. കുടഞ്ഞ് കളയേണ്ട അനാചാരങ്ങൾ ഏറെയുണ്ടായിരുന്നു അക്കാലത്ത്. ഇരുളടഞ്ഞ നാലുകെട്ടുകളിൽ സ്ത്രീകളുടെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. വിധവകളുടേത് അതിദയനീയവും; വിശേഷിച്ചും യൗവ്വനത്തിൽ. അത്തരമൊരു അനുഭവം പേറേണ്ടിവന്നയാളാണ് മുന്നിലിരുന്ന ആ മുത്തശ്ശി. മുത്തശ്ശൻ്റെ വാക്കുകളിൽ നിന്ന് പരിമിതമായ അറിവ് ലഭിച്ചിരുന്നു.

വി.ടി.യുടെ നേതൃത്വത്തിൽ നമ്പൂതിരിയെ മനുഷ്യനാക്കാൻ സമുദായ നവീകരണ പ്രവർത്തനങ്ങൾ നടന്നുവന്നിരുന്ന കാലം. അക്കൂട്ടത്തിൽ ഒരു ഞാളൂരും ഉണ്ടായിരുന്നു; പേര് നാരായണൻ. വംശാവലിയിൽ ശാഖമാറിയിട്ടാണെങ്കിലും മുത്തശ്ശൻ്റെ അപ്ഫനായിരുന്നു അദ്ദേഹം; ഒരേ പേര് പങ്കിടുന്നവരും. പ്രായം നാല്പത് കഴിഞ്ഞിട്ടും വേളി കഴിച്ചിരുന്നില്ല. അലിഖിതമെങ്കിലും സമുദായത്തിൻ്റെ വ്യവസ്ഥാപിതമായ വഴികളിൽ നിന്ന് മാറിനടക്കുന്ന ഒരാളുടെ ജീവിതം നേരിടാവുന്ന എല്ലാ പ്രതിസന്ധികളും അദ്ദേഹത്തേയും വേട്ടയാടിയിരുന്നു. 

സമുദായ നവീകരണ പ്രവർത്തനങ്ങളുടെ ഒരു ഘട്ടത്തിൽ പാലക്കാട് ജില്ലയിലെ കൊടുമുണ്ടയിൽ സ്ഥാപിതമായ ഉദ്ബുദ്ധ കേരളത്തിനുവേണ്ടിയുള്ള പണപ്പിരിവ് യാത്രയിലാണ് വിധവയായ ശ്രീദേവിയെ വി.ടി. കാണുന്നത്. ആദ്യം വേളികഴിച്ചിരുന്ന നമ്പൂതിരിയുടെ ഇല്ലത്തും (പുതുശ്ശേരി) സ്വഗൃഹത്തിലും (പേരാമംഗല്ലൂർ) അവർ പരിത്യക്തയായിരുന്നു. മുന്നിൽ ഇരുളടഞ്ഞ നാളുകൾ. അഭയാർത്ഥി സമാനമായ ജീവിതാവസ്ഥയിലും പ്രതിസന്ധികളെ മറികടന്ന് പോകണമെന്ന ദൃഢനിശ്ചയമല്ലാതെ അവർക്കുമുന്നിൽ വഴികൾ തെളിഞ്ഞിരുന്നില്ല. ആരേയും ആശ്രയിക്കാതെ ജീവിക്കാൻ ഒരു മാർഗ്ഗത്തിനായി വി.ടി.യോട് സഹായമഭ്യർത്ഥിച്ചു. 

യാത്ര സമാപിച്ച് സ്വഗൃഹത്തിൽ തിരിച്ചെത്തിയ വി.ടിയുടെ മനസ്സിൽ ശ്രീദേവിയുടെ വാക്കുകൾ ആഴത്തിൽ പതിഞ്ഞിരുന്നു. ഉദ്ബുദ്ധ കേരളത്തിൻ്റെ നിലനിൽപ്പ് ഏറെ താമസിയാതെ പ്രതിസന്ധിയിലാകുകയും പിരിച്ചുവിടുകയും ചെയ്യപ്പെട്ടു. ആദ്യത്തെ വിധവാവിവാഹം (എം.ആർ.ബി-ഉമ ദമ്പതികൾ - 1934) കഴിഞ്ഞതിൻ്റെ പുകിലുകൾ കെട്ടടങ്ങി വരുന്നതേയുണ്ടായിരുന്നുള്ളൂ. ഉഗ്രശാസനന്മാരുടെ കല്പനകളെ ലംഘിച്ച് യുവാക്കൾ മുന്നിലേയ്ക്ക് വരുകയും വേണം. തോളോടുതോൾ ചേർന്ന് നിശ്ശബ്ദപ്രവർത്തനം നടത്തിയിരുന്ന പത്നിയുമായുള്ള സംസാരത്തിനിടയിലാണ് പ്രായം നാല്പത് കഴിഞ്ഞിട്ടും ഏകാന്തപഥികനും തൻ്റേതന്നെ അനുയായിയുമായിരുന്ന നാരായണനിലേയ്ക്ക് വി.ടി. എത്തുന്നത്. വിവരമറിയിച്ച് വരുത്തിച്ച അദ്ദേഹത്തോട് കാര്യങ്ങൾ അവതരിപ്പിച്ചു; ഒപ്പം ശ്രീദേവിയോടും. എല്ലാതീരുമാനങ്ങളും വി.ടി.ക്ക് വിട്ടുകൊടുത്ത നാരായണനും സനാഥത്വത്തിലേയ്ക്കുള്ള വഴി തുറന്നുകിട്ടിയ ശ്രീദേവിയും 1940 ൽ വി.ടിയുടെ മേഴത്തൂരിലെ വസതിയിൽ വച്ച് പരിമിതമായ ബന്ധു-സുഹൃത് ജനങ്ങളെ സാക്ഷിയാക്കി വിവാഹിതരായി; ആദ്യത്തെ വിധവാ പുനർവിവാഹം ഏറെ ഒച്ചപ്പാടുണ്ടാക്കിയെങ്കിൽ രണ്ടാമത്തേത് ഒരു നിശ്ശബ്ദ വിപ്ലവമായിരുന്നു.

മലപ്പുറം ജില്ലയിലെ താനൂരിനടുത്ത് ഒഴൂർ ആണ് ഞാളൂർ തറവാട്. സമുദായ നവീകരണ പ്രവർത്തനവും വിധവാവിവാഹവും കൂടിയായപ്പോൾ അന്നത്തെ കാരണവന്മാർ വധൂവരന്മാരെ തറവാട്ടിൽ കയറ്റുകയോ കുടിവയ്ക്കാൻ സമ്മതിക്കുകയോ ചെയ്തില്ല. മേഴത്തൂരിൽ വീട് വാടകക്കെടുത്ത് ഞാളൂർ ദമ്പതികൾ താമസമാക്കി. 1941 ൽ മകൾ പിറന്നു; പേര് സരസ (സരസ്വതി). മകൾക്ക് ഒരുവയസ്സ് പ്രായമായപ്പോൾ നാരായണൻ ഞാളൂർ അന്തരിച്ചു. ശ്രീദേവിയും മകളും വീണ്ടും അനാഥത്വത്തിലേയ്ക്ക്.

കയ്പേറിയ ജീവിതാവസ്ഥകളുടെ ആഴക്കടൽ ഒരുവട്ടം നീന്തിക്കടന്ന ശ്രീദേവി മകളേയും കൊണ്ട് വീണ്ടും മുന്നിലേയ്ക്ക്. പഠിച്ചെടുക്കാത്ത അറിവുകളില്ല; ചെയ്യാത്ത തൊഴിലുകളും അലയാത്ത നാടുകളും. നീലിമംഗലസ്സും ('അഗ്നിസാക്ഷി') ആര്യാപളളവും എം.ആർ.ബി-ഉമ ദമ്പതികളും ശ്രീദേവിയുടേയും സരസയുടേയും ജീവിതത്തിൽ പലപ്പോഴായി കടന്നുവരികയും സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്. ലക്കിടിയിലെ അന്തർജ്ജന തൊഴിൽകേന്ദ്രത്തിലും പേരൂർ ഗാന്ധി സേവാസദനത്തിലും കുട്ടിയായ സരസയേയും കൊണ്ട് കുറച്ചുകാലം ജീവിച്ച ശ്രീദേവി പിന്നീട് (1951 ൽ) കോഴിക്കോട്ടേയ്ക്ക്. വെള്ളിമാടുകുന്നിലുള്ള കസ്തൂർബ ബാലഭവനിലെത്തി. അവിടത്തെ സൂപ്രണ്ട് കെ.എൻ. കുറുപ്പ് സ്പിന്നിംഗ് ടീച്ചറായി ജോലി നൽകി. ശേഷിച്ച ജീവിതം ബാലഭവനിലെ കുട്ടികളോടൊപ്പം. കൂട്ടത്തിലൊരാളായി സരസയും വളർന്നു, പഠിച്ചു, ടെലിഫോൺസിൽ ജോലിയായി, വിവാഹം കഴിഞ്ഞു ഭർത്താവും (ബാലകൃഷ്ണൻ) കുട്ടികളുമായി (സിന്ധു, സന്ദീപ്). ശ്രീദേവി പിന്നീട് ബാലഭവനിലെ പേട്രണായി വിരമിച്ചു. കോഴിക്കോടുള്ള വീടിൻ്റെ പേരിൽ ഞാളൂരുമായുള്ള ബന്ധം അപ്പോഴും തുടർന്നു; 'ഞാളൂർ ഭവൻ'. 

മുത്തശ്ശൻ്റെ കോഴിക്കോട് യാത്രയിൽ പലപ്പോഴും മുത്തശ്ശിയെ (മിസ്സിസ്. ഞാളൂർ) പോയി കാണാറുണ്ടായിരുന്നു. മുത്തശ്ശനോടുള്ള വ്യക്തിബന്ധവും താത്പര്യവും കാരണമാണ് 1989 ൽ ഇല്ലത്ത് വന്നത്; ആദ്യമായും അവസാനമായും. മുത്തശ്ശൻ്റെ മരണശേഷം (1-ഏപ്രിൽ-1995) ഇഴയറ്റുപോയ ബന്ധങ്ങളെ വിളക്കിച്ചേർക്കുന്ന ആദ്യകണ്ണി അറ്റുപോയി; 2000 ൽ കോഴിക്കോട്ടെ മുത്തശ്ശിയും. ഒരേ തൂവൽ പക്ഷികളെങ്കിലും സരസോപ്പോളെ കാണാൻ കഴിഞ്ഞിട്ടില്ല; ഇനി അത് അസാദ്ധ്യവും. 2023 ഒക്ടോബറിൽ സരസോപ്പോളും ഓർമ്മയായി. സ്വന്തം വേരുകൾ തേടിയുള്ള അന്വേഷണത്തിൽ പരസ്പരം കണ്ടുമുട്ടാൻ കഴിയാത്ത നിർഭാഗ്യർ.

മുത്തശ്ശൻ്റെ കൂടെ നടത്തിയിട്ടുള്ള പരിമിതമായ യാത്രകളും പറഞ്ഞുകേട്ട അനുഭവങ്ങളുമാണ് അതിരുകളില്ലാത്ത ലോകത്തിലേയ്ക്കുള്ള ആദ്യത്തെ കാൽവയ്പ്പുകൾ. ജീവിതയാത്രയിൽ കണ്ടുമുട്ടിയവരേയും അറിഞ്ഞും അറിയാതേയും കടന്നുപോയ മുഴുവൻ പേരേയും ഓർത്തുകൊണ്ട്...


സൂരജ് ഞാളൂർ


കടപ്പാട്: 

1) വി.ടി. വാസുദേവൻ മാസ്റ്ററുടെ ലേഖനങ്ങൾ, ഫേസ് ബുക്കിലെ കുറിപ്പ്, പുസ്തകം: 'വി.ടി. - ഒരു തുറന്ന പുസ്തകം'

2) ശ്രീദേവി കക്കാട് (കവി എൻ.എൻ. കക്കാടിൻ്റെ പത്നി)

Sunday, 19 April 2020

യജ്ഞം - നോവലും സിനിമയും


പ്രീ - ഡിഗ്രിക്കാലത്താണ് (1997-99) യജ്ഞം എന്ന നോവൽ വായിക്കുന്നത്. 2002
ഏപ്രിൽ / മെയ് മാസത്തിൽ കൈരളി ടി.വി.യിൽ നടന്നിരുന്ന അശ്വമേധത്തിൽ
പങ്കെടുക്കാനവസരം കിട്ടിയപ്പോൾ മനസ്സിൽ വിചാരിച്ച പേര് അമ്മയ്ക്കുകൂടി
ഏറെ പ്രിയപ്പെട്ട എഴുത്തുകാരിയുടേതായിരുന്നു. 20 ചോദ്യങ്ങൾക്ക് ശേഷവും
ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിന് കെ. ബി. ശ്രീദേവി എന്ന പേരിലേയ്ക്ക്
എത്തിച്ചേരാൻ കഴിഞ്ഞില്ല. മത്സരാർത്ഥിയായ ഞാൻ പേര് പറഞ്ഞ് പുസ്തകം
പരിചയപ്പെടുത്തിയപ്പോൾ പ്രദീപ് പുതിയ അറിവിന് നന്ദി പറഞ്ഞു. ആ വർഷം
നവംബറിൽ മൂകാംബികാദേവിയുടെ നടയിൽ വച്ച് അമ്മയുടെ പ്രിയപ്പെട്ട
എഴുത്തുകാരിയെ കണ്ടപ്പോൾ അശ്വമേധത്തിന്റെ സമ്മാനമായ ഒരു പവൻ
കാണിച്ചുകൊടുത്തു. പിന്നെയും നിരവധി തവണ അവർ തമ്മിലുള്ള
കൂടിക്കാഴ്ചകളുണ്ടായിട്ടുണ്ട്.

'യജ്ഞം' എന്ന സിനിമ ഇന്നലെയാണ് കാണാൻ അവസരമുണ്ടായത്. ഒന്നല്ല, അടുപ്പിച്ച്
രണ്ട് തവണ യുട്യൂബിൽ സിനിമ കണ്ടു. ആദ്യത്തെ തവണ കണ്ടപ്പോൾ എന്തോ
വീർപ്പുമുട്ടിക്കുന്നപോലെ തോന്നി. അതുകൊണ്ടാണ് രണ്ടാമതും കണ്ടത്. രണ്ടാമത്തെ കാഴ്ചയിൽ പൂർണ്ണതയനുഭവപ്പെട്ടു. നോവൽ വായിച്ചത് 20 കൊല്ലം മുമ്പായതുകൊണ്ട് മനസ്സിലുണ്ടായിരുന്ന ചിത്രങ്ങൾക്ക് ചെറിയ
മങ്ങലേറ്റിരുന്നു. പക്ഷെ, സിനിമ കാണുമ്പോൾ മുമ്പ് വായിച്ചതിന്റെ ഭാരമില്ലാതെ കാണാനായി.

രഞ്ജന എത്രത്തോളം നന്നായി ആച്ചിയുടെ പുസ്തകം വായിച്ചുവെന്ന് ഈ സിനിമ പറയുന്നുണ്ട്. ആദ്യത്തെ സംവിധാന സംരഭമാണെന്ന് ഒട്ടും തന്നെ പറയില്ല. നോവലിന്റെ ഒരു നഖചിത്രമായി തിരക്കഥയെ മാറ്റിയെഴുതാൻ രഞ്ജനക്കും വിജയേഷിനും കഴിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളോരോന്നും സൂക്ഷ്മമായി രൂപപ്പെടുത്തിയെടുത്തിയവയാണ്. അവ പകർത്തിയെടുക്കുന്നതിൽ ക്യാമറയും വിജയിച്ചിട്ടുണ്ട്. ഒരു തവണമാത്രം വന്നുപോകുന്ന സാവേരിയsക്കം (സാവിത്രിയുടെ കുട്ടിക്കാലം) അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിലും അഭിനയിപ്പിക്കുന്നതിലും പുലർത്തിയ ശ്രദ്ധ പരിചയസമ്പത്തുള്ള സംവിധായികയുടേത് തന്നെ. എന്നാലും കുറച്ചുപേരുടെ കാര്യം പറയാതെ വയ്യ. രഞ്ജന തന്നെ പറഞ്ഞപോലെ 'കുഞ്ഞുക്കുട്ട'നായി ശരത്തേട്ടനല്ലാതെ മറ്റൊരു മുഖം യോജിക്കുമെന്ന് തോന്നുന്നില്ല. കുഞ്ഞുക്കുട്ടനൊപ്പം നിൽക്കുന്നതായി 'നങ്ങേമ'യുടെ റോൾചെയ്ത സുമിയോപ്പോളും. ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ നിൽക്കുന്നതിന്റെ പരിഭ്രമം തോന്നുന്നില്ല. ഏറെ അത്ഭുതപ്പെടുത്തിയത് 'സാവിത്രി'യുടെ വേഷത്തിലെത്തിയ നീരദയാണ്. വൈകാരിക മുഹൂർത്തങ്ങളെ സംവേദനക്ഷമമാക്കുന്നതിൽ സുമിയോപ്പോളും നീരദയും ഏറെ മുന്നിൽ നിൽക്കുന്നതായാണ് അനുഭവപ്പെട്ടത്. 'കുട്ടനാ'യെത്തിയ സച്ചിൻ അനായാസമായിത്തന്നെയാണ് വേഷം ചെയ്തത്. കഥാഗതിയെ ഏറെ നിർണ്ണയിക്കുന്നവർ എന്ന നിലക്കാണ് ഈ നാലുപേരെ എടുത്തുപറഞ്ഞത്. പേരെടുത്തു പറഞ്ഞില്ലെങ്കിലും മറ്റെല്ലാവരും ചെറുതെങ്കിലും തങ്ങളുടെ വേഷം ഭംഗിയാക്കിയിട്ടുണ്ട്.

രണ്ടാമത്തെ കാഴ്ചയിൽ ശ്രദ്ധയേറെയും സബ്ടൈറ്റിലേക്കായിരുന്നു. സംഭാഷണ
ശകലങ്ങളോട് നീതി പുലർത്തുന്നതായി സബ്ടൈറ്റിൽ. ഏറെ ശ്രദ്ധയാകർഷിച്ച
മറ്റൊന്ന് ഇടപ്പള്ളി അജിത്തിന്റെ വയലിനായിരുന്നു. കഥാസന്ദർഭത്തിനനുസരിച്ച്‌ പശ്ചാത്തലമൊരുക്കാൻ അദ്ദേഹത്തിന്
കഴിഞ്ഞിട്ടുണ്ട്. ശ്രീവത്സൻ ജെ മേനോന്റെ സംഗീതം മലയാളികൾ ഏറെ
ഇഷ്ടപ്പെടുന്നതാണ്; പാട്ടുകാരനെന്ന നിലക്കും സംഗീത സംവിധായകനെന്ന നിലക്കും.

വർഷങ്ങൾക്ക് മുൻപ് നടന്നിരിക്കാനിടയുള്ള ഒരു സംഭവത്തെ, വായനക്കാരുടെ
മനസ്സിൽ ഇടം നേടിയ ഒരു നോവലിനെ, ചലച്ചിത്രരൂപത്തിലേക്ക് പരിവർത്തിപ്പിക്കുമ്പോൾ അതിശയോക്തിയുടെ ചെറിയ സാധ്യതപോലും ഒഴിവാക്കിതന്നെയാണ് സിനിമ നിർമിച്ചിട്ടുള്ളത്. ഡബ്ബിങ്ങിലും എഡിറ്റിങ്ങിലും ചമയത്തിലും വസ്ത്രാലങ്കാരത്തിലും ഉൾപ്പെടെ ക്യാമയ്ക്ക് മുമ്പിലും പിന്നിലും പ്രവർത്തിച്ചവർ ഒന്നായിത്തന്നെ ഈ സംരംഭത്തെ വിജയിപ്പിച്ചുവെന്ന് പറയാം. അതിനർത്ഥം ന്യൂനതകൾ ഉണ്ടായിട്ടില്ല എന്നല്ല. കഥയുടെ സ്വാഭാവികമായ ഒഴുക്കിനെ ബാധിക്കുന്ന തരത്തിൽ ന്യൂനതകളുണ്ടായിട്ടില്ല എന്നേ പറയാൻ കഴിയൂ. രഞ്ജനയുടെ ആദ്യ സംരംഭത്തിനെ അതർഹിക്കുന്ന രീതിയിൽ കാണുമ്പോൾ സിനിമ വിജയമാണെന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

തുടർന്നും മികച്ച സംരംഭങ്ങളുമായി പ്രേക്ഷകർക്കു മുന്നിലെത്താൻ യജ്ഞം
ടീമിന് എല്ലാ ഭാവുകങ്ങളും

സൂരജ്

ചിത്രങ്ങൾക്ക് കടപ്പാട്: രഞ്ജന, സുമിയോപ്പോൾ

Wednesday, 15 April 2020

കൊറോണക്കാലത്തെ വിഷു


ഓർമ്മയിലിന്നുവരെ തീർത്തും ഒറ്റയ്ക്കായ ഒരു വിഷുക്കാലം ഉണ്ടായിട്ടില്ല;  ബാച്ച്ലർജീവിതത്തിൽപ്പോലും. ലോകം മുഴുവൻ നിശ്ചലമായ ഈവർഷം ആദ്യമായിട്ടതും വേണ്ടിവന്നു. ഇത്രയും നീണ്ട ഏകാന്തവാസവും പരിചയമില്ലാത്ത അനുഭവം തന്നെ. മാർച്ച് 21 ന് മുറിക്കകത്ത് കയറിയതിന് ശേഷം ഇന്നേവരെ 24 ദിവസം പിന്നിട്ടു. അത്യാവശ്യസാധനങ്ങൾ മേടിക്കുന്നതിനായി 10 ദിവസത്തെ ഇടവേളയിൽ രണ്ട് തവണമാത്രം പുറത്തിറങ്ങി. അരമണിക്കൂറിൽ തിരിച്ചെത്തി. മാർച്ച് മാസത്തിലെ ജോലിത്തിരക്ക് കാരണം ആദ്യമൊന്നും ചുറ്റും നടക്കുന്നതൊന്നും ആലോചിക്കാൻപോലും സമയമുണ്ടായിരുന്നില്ല. ആ നിലയ്ക്ക് ചെറിയ മാറ്റം വന്നത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്.

മനുഷ്യനെ കാല്പനികമായ സ്വപ്നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നതാണ് ഓരോ ആഘോഷങ്ങളും. ആ നിലയ്ക്ക് പരിധിയില്ലാത്ത സ്വപ്നങ്ങൾ ഈവർഷത്തെ വിഷുവിന് കൂട്ടായുണ്ടായിരുന്നു. വിരസമായ ഏകാന്തതയിലും ഫോൺവിളികളും ആശംസകളുമായി പ്രിയപ്പെട്ടവരുടെ സാന്നിധ്യം സാന്ത്വനമായി.

ലോകം മുഴുവൻ അദൃശ്യനായ ശത്രുവിനോടെന്നപോലെ Covid - 19 വൈറസ്സിനെതിരെ പോരാടുന്ന ഈ ദിവസങ്ങളിൽ അതിന്റെ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകർക്കും നാടിന്റെ സുരക്ഷ ഉറപ്പാക്കുന്ന പൊലീസിനും സന്നദ്ധസേവനവുമായി രംഗത്തുള്ള മുഴുവൻ മനുഷ്യസ്നേഹികൾക്കുമായി ഈ വിഷുക്കാലത്തിന്റെ ഓർമ്മച്ചിത്രങ്ങൾ പങ്കുവയ്ക്കുന്നു.

#Break_the_chain
#We_shall_overcome
#ശാരീരിക_അകലം_സാമൂഹിക_ഒരുമ

സൂരജ്

ഫോട്ടോകൾക്ക് കടപ്പാട്: വ്യക്തിഗതമായി ആശംസകളറിയിച്ച ബന്ധുക്കളും സുഹൃത്തുക്കളും.

Sunday, 29 March 2020


കൊറോണക്കാലത്തെ കൂട്ടപ്പലായനം.

ഡോ.അമർത്യാസെൻ 'ഐഡിയ ഓഫ് ജസ്റ്റിസിൽ' പറയുന്ന ഒരു കാര്യമുണ്ട്. പ്രതികൂല സാഹചര്യങ്ങൾ ഏറ്റവും അധികമായി ബാധിക്കുന്നത് സമൂഹത്തിലെ താഴെതട്ടിലുള്ളവരെയാണ്. ഈ അവസ്ഥയെ മുൻകൂട്ടിക്കാണാൻ  കഴിയുന്നവരാകണം ഭരണാധികാരികൾ.

വർഷം 2010. കോമൺവെൽത്ത് ഗെയിംസിനായി ഡൽഹി തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. അക്കാലത്ത് ഡൽഹിയിലും പരിസരപ്രദേശങ്ങളിലും യാത്ര ചെയ്തപ്പോൾ മനസ്സിലായകാര്യമുണ്ട്. സമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ കൃതൃമമായി നഗരം സൗന്ദര്യവത്ക്കരിക്കുകയും ബാക്കിയുള്ളവ കെട്ടിമറയ്ക്കുകയും ചെയ്താൽ മതിയെന്ന്. ഇതിന്റെ ഭീകരമായ പതിപ്പാണ് ട്രംപിന്റെ ഗുജറാത്ത് സന്ദർശനവേളയിൽ കണ്ടത്. നർമ്മദാ-സരോവർ പദ്ധതിക്കാലത്ത് കുടിയിറക്കപ്പെട്ടവരോ അവരുടെ പിൻതലമുറക്കാരോ മറ്റൊരുതരത്തിൽ വീണ്ടും വേട്ടയാടപ്പെട്ടു.

പലായനങ്ങൾ നമുക്ക് പുതിയകാര്യമല്ല. ഏത് സമൂഹമാണ് ആദ്യമായി പലായനം തുടങ്ങിയത് എന്നും പറയാൻ വിഷമം. ലോകമഹായുദ്ധം ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ കാലത്ത് മലയാളി തൊഴിലന്വേഷകനായി ആസാമിലേക്ക് കുടിയേറിയതിനെക്കുറിച്ച് വൈലോപ്പിള്ളി മാഷ് എഴുതി. 'ആസാം പണിക്കാർ'. അവിടെ നിന്നാണ് ഇന്ന് കേരളത്തിലേയ്ക്ക് മറ്റ് ഭാഷക്കാർ എത്തുന്ന അവസ്ഥയുണ്ടായത്. ഈ അവസ്ഥയുടെ ഗുണദോഷങ്ങൾ പ്രത്യേകമായി പരിശോധിക്കാവുന്നതാണ്. പ്രധാനവിഷയം ഇവിടെ മനുഷ്യന് ലഭിക്കുന്ന പരിഗണനയാണ്. കേരളത്തിന് പുറത്ത് മദിരാസിയെന്നും മല്ലുവെന്നും വിളിച്ച്‌ വരുന്നവരോട് സഹതാപം മാത്രമേയുള്ളൂ. കാരണം അവരുടെ ലോകം അത്രയ്ക്കും ചെറുതാണ്. നമ്മുടെ മുഖ്യമന്ത്രി 'അതിഥി തൊഴിലാളികൾ' എന്ന പദം പ്രയോഗിച്ചപ്പോൾ നമ്മുടെ ഭാഷയുടെ സമൃദ്ധിയുടേയും അതിൽക്കൂടി കൈമാറ്റം ചെയ്യപ്പെടുന്ന വിശാലമായ മാനവികബോധത്തിന്റേയും തെളിവായി അത് മാറി.

ആര് ഏത് സ്ഥാനത്തിരിക്കുന്നു എന്നതല്ല മറിച്ച് ഏത് ആദർശങ്ങളാൽ നയിക്കപ്പെടുന്നു എന്നതാണ് വിഷയം. മനുഷ്യനെമാത്രമല്ല മറ്റ് ജീവജാലങ്ങളേയും തുല്യപരിഗണനയോടെ കാണുന്ന സമീപനവും കേരള മുഖ്യമന്തി പുലർത്തി.

രാഷ്ട്രീയം എന്നതിന് അക്കാദമികമായി പല നിർവ്വചനങ്ങളും കാണാം. ഏറ്റവും ലളിതമായി ഇത്തരത്തിൽ പറയാം: "സ്വാഭാവികമായി ലഭിച്ചിരുന്ന വിഭവങ്ങൾ കൊണ്ട് ജീവിതം നയിച്ചിരുന്ന
മനുഷ്യനിൽ നിന്നും തനിക്ക് ആവശ്യമായത് സ്വയം ഉല്പാദിപ്പിക്കുന്ന
മനുഷ്യനിലേക്കുള്ള മാറ്റം രാഷ്ട്രീയത്തിന്റെ ഉദയമാണ്" (കടപ്പാട് : ഡോ.കെ.ഇ.എൻ., പുസ്തകം: 'കവിത,പ്രണയം, രാഷ്ട്രീയം')

അതിനാൽ, മനുഷ്യകേന്ദ്രീകൃതമായ നിലപാടുകൾ പറയുന്നത് രാഷ്ട്രീയപ്രവർത്തനമാണ്. ആദ്യമായും അവസാനമായും വിഷയം മനുഷ്യനാണ്, അതിൽ രാഷ്ട്രീയവുമുണ്ട്. വ്യാവസായികവും സാമ്പത്തികവുമായി വികസിച്ച ചൈനയും അവസാനിക്കാത്ത ഉപരോധങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന ക്യൂബയും മനുഷ്യകേന്ദ്രിതമായ ചിന്തകളാൽ നയിക്കപ്പെടുന്ന രാജ്യങ്ങൾ തന്നെയാണ്. നമ്മുടെ കേരളത്തേയും മുന്നോട്ട് നയിക്കുന്നത് ഇതേ ചിന്തകൾ തന്നെയാണ്. മറുനാടൻ മലയാളി സമൂഹത്തിൽ ജീവിക്കുമ്പോൾ വ്യക്തിപരമായി ഇതേ ആശയത്തിന്റെ പ്രയോക്താവാകാനാണ് ശ്രമിച്ചിട്ടുള്ളത്.

#Break_the_Chain
#ശാരീരിക_അകലം_സാമൂഹിക_ഒരുമ
#നമ്മൾ_അതിജീവിക്കും

സൂരജ്

(താത്പര്യമുള്ളവർക്ക് വായിക്കാനായി രണ്ട് പുസ്തകങ്ങൾ: 'UnHeard Voices', 'Living with Hunger' രണ്ടും എഴുതിയത്: ഹർഷ് മന്ദർ)

ഫോട്ടോകൾക്ക് കടപ്പാട്: അറിയുന്നവരും അല്ലാത്തവരുമായ മനുഷ്യർ, സോഷ്യൽമീഡിയ.

Tuesday, 23 October 2018

ആചാരങ്ങൾ തിരുത്തപ്പെടുമ്പോൾ

ശബരിമലയിൽ സ്ത്രീകളുടെ (10 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള) പ്രവേശനം ഇന്ത്യയുടെ പരമോന്നത കോടതി പറഞ്ഞാലും അംഗീകരിക്കില്ല എന്ന് പറഞ്ഞ് 'വിശാലഹിന്ദു' സമൂഹം ഉണർന്നിരിക്കുന്ന സമയത്ത് എന്റെ ഓർമ്മകൾ കുട്ടിക്കാലത്തേയ്ക്ക് പോയി.

നമ്പൂതിരി ഗ്രാമങ്ങളിൽ ഒന്നായ ആലത്തിയൂർ ഗ്രാമത്തിൽ വരുന്നതാണ് എന്റെ ഇല്ലം. ഗ്രാമക്ഷേത്രം ആലത്തിയൂർ പെരുംതൃക്കോവിൽ. അമ്പലം ശ്രീഹനുമാന്റെ പേരിലാണെങ്കിലും പ്രധാന പ്രതിഷ്ഠ ശ്രീരാമനാണ്; സീതാവിരഹിതനായ ശ്രീരാമൻ. ഇടത് വശത്ത് ഹനുമാൻ പ്രതിഷ്ഠയും. ശ്രദ്ധിച്ചാൽ മനസ്സിലാകും ഹനുമാൻ പ്രതിഷ്ഠ വലത് വശത്തേയ്ക്ക് ചെരിഞ്ഞാണ് നില്പ്. മുത്തശ്ശന്റെ ശിങ്കിടിയായാണ് കേരളത്തിന്റെ രണ്ടറ്റവും ഞാൻ കണ്ടിട്ടുള്ളത്. ആലത്തൂരെ ഹനുമാന്റെ 'വലതുപക്ഷ വ്യതിയാനവും' പറഞ്ഞ് തന്നത് മുത്തശ്ശൻ തന്നെ. കാര്യം വളരെ ശരിയായി തോന്നി; സീതയെത്തേടി ലങ്കയിലേയ്ക്ക് ചാടാൻ തയ്യാറായ ഹനുമാന് ഉപദേശം നൽകുകയാണ് ശ്രീരാമൻ.

ഉള്ളിൽ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അയ്യപ്പനും ഗണപതിയും വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഭഗവതിയും. പുറത്തിറങ്ങി പ്രദക്ഷിണവഴിയിൽ വിഷ്ണുവിനേയും തൊഴുത് തെക്കേ നടയിൽ എത്തുമ്പോൾ കുട്ടികൾ ചാടിക്കളിക്കുന്ന, മുൻഭാഗം ഉയർന്ന് നീളത്തിലുള്ള, കല്ലുകൊണ്ടുള്ള കെട്ട് കാണാം. ഹനുമാൻ ലങ്കയിലേയ്ക്ക് ചാടിയതിന്റെ സ്മരണ. വടക്ക് കിഴക്ക് ഭാഗത്ത് ലക്ഷ്മണനേയും തൊഴുത് പുറത്തിറങ്ങാം. ഇത്രയും സാധാരണ ഭക്തശിരോമണിമാർക്ക് താല്പര്യമുള്ള കാര്യം. എന്നാൽ എനിക്ക് താല്പര്യമുള്ള വിഷയം തുടങ്ങുതേ ഉള്ളൂ.

മുത്തശ്ശന്റെ കൂടെ ആലത്തിയൂർ പോകാൻ തുടങ്ങിയ കാലത്ത് അവിടെ മേൽശാന്തി പൊയിലൂർ ആയിരുന്നു. മിക്കവാറും പരമേശ്വരൻ പൊയിലൂരോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഏട്ടൻ ശേഖരൻ പൊയിലൂരോ ആവും. തിടപ്പള്ളിയിൽ കീഴ്ശാന്തിയും ഉണ്ടാകും. പോയിരുന്നത് മിക്കവാറും രാവിലെ വെറും വയറ്റിൽ ആയിരുന്നതുകൊണ്ട് അമ്പലത്തിലെത്തുമ്പോഴേയ്ക്കും എന്റെ താത്പര്യം ഭക്തിവിട്ട് വിശപ്പിലായിരിക്കും. ഒരു വിധം തൊഴുത് തിടപ്പള്ളിയിൽ വന്നിരിക്കും. നേദ്യം കഴിഞ്ഞാൽ പരമേശ്വരൻ പൊയിലൂർ വന്ന് കീറ്റിലയിൽ കുഴച്ച അവിലും അപ്പവും തന്ന് കഴിപ്പിച്ചിട്ടേ വിട്ടിരുന്നുള്ളൂ. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ ഇല്ലത്ത് പോയി ഊണും കഴിച്ചിട്ടേ അന്നൊക്കെ മടങ്ങിയിരുന്നുള്ളൂ. പത്ത് വയസ്സുകാരന് ഭക്തിയിലും വലുത് വിശപ്പ് തന്നെയെന്ന് മനസ്സിലായത് അങ്ങിനെയാണ്.

ഭക്തിയും ആത്മകഥയും വിട്ട് ഒന്ന് കൂടിയുണ്ട് ആലത്തിയൂർ അമ്പലവുമായി ബന്ധപ്പെട്ട്. തുടക്കത്തിൽ സൂചനയും കൊടുത്തിരുന്നു. കഥ പറഞ്ഞുതന്നത് അമ്മയാണ്. ഭാഗികമായി ചിലത് നേരിട്ട് ശ്രദ്ധിച്ചിട്ടുമുണ്ട്. ഒരു കാലം വരെ പ്രായഭേദമെന്യേ സ്ത്രീകൾ വലിയതോതിൽ തൊഴാൻ വരാത്ത അമ്പലമായിരുന്നു ആലത്തിയൂർ പെരുംതൃക്കോവിൽ. കാരണം മറ്റൊന്നല്ല; പ്രധാന പ്രതിഷ്ഠയായ ശ്രീരാമൻ സീതാവിരഹദുഃഖത്തിൽ. അലിഖിതമായിട്ടാണെങ്കിലും, സ്ത്രീ പ്രവേശനം ഉണ്ടായിരുന്നില്ല എന്ന സ്ഥിതി. കുട്ടിക്കാലം മുതൽ ഗുരുവായൂരിൽ പതിവായി എല്ലാമാസവും പോയിരുന്ന അമ്മയ്ക്ക് ആലത്തിയൂർ ഹനുമാനെ തൊഴാൻ നല്ല മോഹം. ഇല്ലത്ത് വന്നിട്ടും ഏറെക്കാലം ഉള്ളിൽ സൂക്ഷിച്ചമോഹം പേടിയോടെ മുത്തശ്ശനോട് തന്നെ ചോദിച്ചു.  മുത്തശ്ശന്റെ മറുപടിയാണ് ഏറെ രസകരമായത്. ശേഷം, ഭയപ്പാടില്ലാതെ അമ്മ ആലത്തിയൂർ തൊഴുത് വന്നു; പിന്നീട് പലപ്പോഴും.

ഒരുകാര്യം ഉറപ്പിച്ച് പറയാം. ഭക്തിയാണ് വിഷയമെങ്കിൽ വിശ്വാസിയായ ആർക്കും ഏത് ആരാധനാലയത്തിലും ദർശനത്തിന്/ ആരാധനയ്ക്ക് അവസരമുണ്ടാകണം. പറഞ്ഞത് സ്വതവേ വിശ്വാസികളായവരുടെ കാര്യമാണ്. അമ്പലത്തിലോ പളളിയിലോ മറ്റ് ആരാധനാലായങ്ങളിലോ പോയാൽ മാത്രം വിശ്വാസവും ഭക്തിയും ഉണ്ടാകുന്നവർ കച്ചവടകാലത്തിന്റെ ചിലന്തിവലയിൽപ്പെട്ടുപോയ നിർഭാഗ്യവാൻമാരും നിർഭാഗ്യവതികളും മാത്രം.

ചുറ്റിലും ഭക്തിമൂത്ത് ബഹളം നടക്കുമ്പോഴും എന്റെ ഓർമ്മകൾ മുത്തശ്ശനേയും പൊയിലൂരിനേയും ചുറ്റിപ്പറ്റിത്തന്നേയാണ്. കുഴച്ച അവിലിന്റെ സ്വാദ് ഇപ്പോഴും നാവിലുണ്ട്.

അഭിവാദയേ.....

Sunday, 8 October 2017

'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'ക്ക് 2017 ലെ വയലാർ അവാർഡ്


അവാർഡ് കിട്ടിയ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്; വായിച്ച പുസ്തകങ്ങളിൽ ചിലതിന് പിൽക്കാലത്ത് അവാർഡ് കിട്ടിയതായും കേട്ടിട്ടുണ്ട്. 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' രണ്ടാമത്തെ ഗണത്തിൽ പെടുന്നതാണ്. എഴുത്തുകാരനോട് സംവദിക്കാൻ ലഭിച്ച ആദ്യ അവസരവും സുഗന്ധിയെ ആവിഷ്കരിച്ച ടി.ഡി.രാമകൃഷ്ണനോടായിരുന്നു.

ഈ വർഷം മാർച്ച് 26ന് മുംബൈയിലെ ഡോംബിവില്ലിയിലുള്ള ഹോളി ഏഞ്ചൽസ് സ്കൂളിൽ വച്ച് നടന്ന സാഹിത്യ ക്യാമ്പിൽ വച്ചാണ് ടി.ഡി.രാമകൃഷ്ണൻ എന്ന എഴുത്തുകാരനെ കാണുന്നതും സംവദിക്കുന്നതും. 'സ്ത്രീ പക്ഷ സാഹിത്യം - അനുഭവങ്ങളും സിദ്ധാന്തങ്ങളും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ശ്രീ. രാമകൃഷ്ണൻ.

സുഗന്ധിയുടെ രചയിതാവ് സന്നിഹിതനായിരുന്ന വേദിയിൽ വളരെ സ്വാഭാവികമായി ചർച്ചയിൽ പുസ്തകത്തിന്റെ പ്രമേയവും ആവിഷ്കരണരീതിയും ചർച്ചചെയ്യപ്പെട്ടു. പിന്നീടാണ് പുസ്തകം വാങ്ങുന്നതും വായിക്കുന്നതും. ട്രെയിൻ യാത്രയ്ക്കിടയിൽ കിട്ടുന്ന ചുരുങ്ങിയ സമയത്തിലെ വായനയിലും ഏതാണ്ട് ഒരു മാസം കൊണ്ട് വായിച്ച്‌ തീർത്തു. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ജീവിത യാഥാർത്ഥ്യങ്ങളെ ചരിത്രപരമായി വിലയിരുത്തുന്ന അപൂർവ്വാനുഭവം; തമിഴ് - ശ്രീലങ്കൻ പശ്ചാത്തലത്തിൽ ശക്തമായി അവതരിപ്പിക്കുന്ന കൃതി. വായനയെ ഗൗരവമായി കാണുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം. പുരസ്കാര ജേതാവിന് അഭിനന്ദനങ്ങൾ

Saturday, 30 September 2017

മുംബൈ എൽഫിൻസ്റ്റൺ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ

മുംബൈ നഗരത്തിൽ ഒരു കൊല്ലത്തിൽ താഴെയായി അറിയപ്പെട്ടതും അല്ലാത്തതുമായ നിരവധി ദുരന്തങ്ങൾ ഉണ്ടായി. ജീർണ്ണാവസ്ഥയിൽ ഉള്ളതും നിർമ്മാണഘട്ടത്തിൽ ഇരുന്നതുമായ കെട്ടിടങ്ങൾ തകർന്ന് വീണ് അപകടത്തിൽപ്പെട്ട നിർഭാഗ്യരും നഗരത്തിലെ ജലവിതരണത്തിനായി സ്ഥാപിച്ച വലിയ പൈപ്പ് പൊട്ടി ചേരിയിൽ വെള്ളം കയറി ജീവൻ നഷ്ടമായവരും തുടങ്ങി പട്ടികയിൽ നിരവധി പേർ വരും. ഇതിൽ എൻഫിൻസ്റ്റൺ ദുരന്തം അവസാനത്തേത് ആകട്ടേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കാം. സർക്കാരിന്റെ അടക്കം നിസ്സംഗതയും പൊതുവിലുള്ള അലംഭാവവും ചെറിയ അപകടങ്ങളേപ്പോലും വലിയ ദുരന്തത്തിലേയ്ക്ക് നയിക്കുന്നതിന്റെ ചിത്രങ്ങൾ ധാരാളം കാണാം. വലിയ അസമത്വങ്ങൾ നിലനിൽക്കുന്ന സമൂഹത്തിൽ താരതമ്യേന ചെറിയ പ്രശ്നങ്ങൾ അത് ഭീകരമാകുന്നതുവരെ അവഗണിക്കപ്പെടുന്നു. ഗുണഭോക്താക്കൾ ആയിരിക്കുമ്പോഴും പൊതുസേവന സംവിധാനങ്ങളെക്കുറിച്ച് സാമാന്യജനത്തിന് ഉള്ള അറിവില്ലായ്മയെ സേവനദാതാക്കളും മുതലെടുക്കുന്നു. മേൽപ്പറഞ്ഞ സാഹചര്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് എൽഫിൻസ്റ്റൺ.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21. 'മനുഷ്യന്റെ സ്വതന്ത്രനായും  ജീവിച്ചിരിക്കാനും ഉള്ള അവകാശത്തെ'ക്കുറിച്ചാണ് പറയുന്നത്. നിരവധി വിധിന്യായങ്ങൾ വഴി വിശദീകരിക്കപ്പെട്ടതനുസരിച്ച് മുഴുവൻ ചൂഷണങ്ങളിൽ നിന്നുമുള്ള മോചനത്തെ മാത്രമേ പൂർണ്ണമായ അർത്ഥത്തിൽ സ്വാതന്ത്ര്യമായി കാണാൻ കഴിയൂ. പട്ടിണിയും ദാരിദ്ര്യവും അറിയില്ലായ്മയും ചൂഷണത്തിന്റെ ആഘാതം കൂട്ടുമെന്നതിനാൽ ഒരു ശരാശരി ഇന്ത്യൻ പൗരൻ / പൗര ശരിയായ അർത്ഥത്തിൽ സ്വതന്ത്രനാണെന്ന് / സ്വതന്ത്രയാണെന്ന് പറയാൻ കഴിയില്ല. അത്തരമൊരു സാഹചര്യത്തിൽ സാമൂഹ്യ ജീവിതത്തിന്റെ സുഗമമായ നടത്തിപ്പിനാണ് ഭരണഘടനയും അതിൻപ്രകാരമുള്ള അധികാര രൂപങ്ങളും നിലകൊളളുന്നത്. നേരിട്ടുള്ള ഇടപെടലുകൾ, വികസന പ്രവർത്തനങ്ങൾ അടക്കം, നടത്തിയും വിവിധ മാർഗ്ഗങ്ങൾ വഴി സമൂഹത്തെ ബോധവത്കരിച്ചും മാത്രമേ സർക്കാരിന് തങ്ങളുടെ കർത്തവ്യനിർവ്വഹണം പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. പ്രാഥമികമായ ഈ കർത്തവ്യം നിർവ്വഹിക്കുന്നതിൽ വരുന്ന സർക്കാരിന്റെ വീഴ്ച പലപ്പോഴും ജനങ്ങളുടെ ജീവന്റെ വില നൽകേണ്ടിവരുന്നു; അതുവഴി ആർട്ടിക്കിൾ 21 ഉറപ്പ് നൽകുന്ന ജീവിച്ചിരിക്കാനുള്ള അവകാശം ഹനിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ, ദുരന്തത്തിന് പ്രത്യക്ഷത്തിലോ പരോക്ഷമായോ ഉത്തരവാദിയായ സർക്കാർ തങ്ങളുടെ പരാജയം ജനങ്ങളുടെ മുമ്പാകെ തുറന്ന് പറയാൻ തയ്യാറാകണം. ദുരന്തത്തിന്റെ വേദനയുമായി ജീവിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകണം. കാരണക്കാരായ മുഴുവൻ ആളുകളെയും വലിപ്പച്ചെറുപ്പമില്ലാതെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം.

എൽഫിൻസ്റ്റൺ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട മുഴുവൻ പേർക്കും ഒരിക്കൽ കൂടി ആദരാഞ്ജലികൾ

Saturday, 2 September 2017

സാംസ്‌കാരിക രംഗത്തെ ഇടതുപക്ഷ ഇടപെടലിന്റെ പ്രസക്തി

രാഷ്ട്രീയ നിലപാടുകളെ വിശേഷിപ്പിക്കുന്ന രീതിയിൽ ഇടത്/വലത് പക്ഷം എന്ന
പ്രയോഗത്തിന് ഫ്രഞ്ച് വിപ്ലവത്തോളം പഴക്കം ഉണ്ട്; വിസ്താരഭയം കൊണ്ട്
തത്കാലം അതിന് ശ്രമിക്കുന്നില്ല. എന്നാലും ചുരുക്കിപ്പറഞ്ഞാൽ,
ഇടതുപക്ഷത്തെ നിലനിൽക്കുന്ന സാമൂഹ്യാവസ്ഥയെ മാറ്റിത്തീർക്കാൻ
ശ്രമിക്കുന്ന വ്യക്തികളുടെ കൂട്ടമായും വലതുപക്ഷത്തെ മാറ്റത്തെ
എതിർക്കുന്നവരുടെ കൂട്ടമായും വിശേഷിപ്പിക്കാം. കേരളത്തിലെ പ്രമുഖ
നിരൂപകനും ചിന്തകനും അദ്ധ്യാപകനുമായ കെ.ഇ.എൻ. 'രാഷ്ട്രീയം' എന്നതിനെ
കുറിച്ച് പറഞ്ഞിട്ടുള്ളത് ഏതാണ്ട് ഇപ്രകാരം ആണ് "പ്രകൃതിയിൽ നിന്ന്
സ്വാഭാവികമായി ലഭിച്ചിരുന്ന വിഭവങ്ങൾ കൊണ്ട് ജീവിതം നയിച്ചിരുന്ന
മനുഷ്യനിൽ നിന്നും തനിക്ക് ആവശ്യമായത് സ്വയം ഉല്പാദിപ്പിക്കുന്ന
മനുഷ്യനിലേക്കുള്ള മാറ്റം രാഷ്ട്രീയത്തിന്റെ ഉദയമാണ്".

രാഷ്ട്രീയം എന്നത് മനുഷ്യന്റെ ദൈനംദിന ജീവിതാവസ്ഥയെ കുറിക്കുമ്പോൾ,
ജീവിതത്തിന്റെ ഭാഗമായ എന്തും രാഷ്ട്രീയത്തിനും വിഷയമാകും.
പതിറ്റാണ്ടുകളായി മുംബൈപോലെയുള്ള മഹാനഗരത്തിന്റെ ഭാഗമായ കേരള ജനതക്കും
തങ്ങളുടെ സവിശേഷമായ ചരിത്രം മുറിച്ചുമാറ്റാൻ കഴിയാത്ത ഒരു
പൊക്കിൾകൊടികണക്കെ ഇന്നും സജീവമാണ്. ഭാഷയും ചരിത്രവും രാഷ്ട്രീയവും
സാംസ്‌കാരിക ഭൂമികയും എല്ലാം ശരാശരി മലയാളിക്ക് നിത്യജീവിതത്തിന്റെ തന്നെ
ഭാഗമാണ്. പത്രം വായിക്കാതെ ഒരു ദിവസം കടന്നുപോകാത്ത മലയാളിക്ക് അതുപോലെ
തന്നെ പ്രിയപ്പെട്ടതാണ് പ്രവാസലോകത്തെ ചെറുതും വലുതുമായ സൗഹൃദ
സദസ്സുകളും. ഒരു പക്ഷെ, പ്രവാസി സമൂഹങ്ങളിൽ ഇത്രയും സജീവമായ മറ്റു
സദസ്സുകൾ കാണാൻ എളുപ്പമാകില്ല. മതിലുകൾ ഇല്ലാതെ ആഘോഷിക്കാൻ മലയാളിക്ക്
വേദികൾ അനവധിയാണ്.

ഇടപെടുന്ന ഓരോ മേഖലയിലും ചിന്തയുടെ ഔന്നത്യം കൊണ്ട് വേറിട്ടുനിൽക്കാൻ
മലയാളിക്ക് കഴിയുന്നത് തങ്ങളുടെ ചരിത്രത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ
ബോധ്യം ഉള്ളതുകൊണ്ടാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ
ഭ്രാന്താലയം എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു സമൂഹം ഇരുപതാം
നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ വിപ്ലവകരമായ മാറ്റത്തിനു വിധേയമാകുകയും ഒരേ
സമയം സാമ്രാജ്യത്വ-ജന്മിത്ത വിരുദ്ധ പോരാട്ടങ്ങളിൽ കൂടി രാജ്യത്തിനും
ലോകത്തിനും മാതൃകയാവുകയും ചെയ്തത് മലയാളിക്ക് മാത്രം
അവകാശപ്പെടാനുള്ളതാണ്.

പരിവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും ഭാഷയും സാഹിത്യവും മലയാളിയെ വിശാലമായ
ലോകവുമായി ചേർത്തുനിർത്തിയിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ലോകം കണ്ട
രാഷ്ട്രീയ ചിന്തകരിൽ ഉന്നത ശീര്ഷനായ കാൾ മാർക്സിനെ മലയാളിക്ക്
പരിചയപ്പെടുത്തിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തുടങ്ങി ചിന്തകളെ നിരന്തരം
ഊതിക്കാച്ചിയെടുത്ത എം.എൻ.വിജയൻ മാഷ് വരെ മലയാളിയെ എഴുത്തിലൂടെയും
വാക്കുകളിലൂടെയും സ്വാധീനിച്ചവർ നിരവധിയാണ്.

ചരിത്രം പോരാടിനേടിയ വിജയങ്ങളുടെ കണക്കുപറയുമ്പോൾ, നിർഭാഗ്യവശാൽ
വർത്തമാനകാലം ഇത് വരെ കാണാത്ത വെല്ലുവിളികൾ നേരിടുകയാണ്. ഭാഷയും വേഷവും
ഭക്ഷണശീലങ്ങളും ആരാധനാരീതികളും തുടങ്ങി ജീവിതത്തിന്റെ ഓരോ മേഖലയും
പ്രതിസന്ധിയെ നേരിടുന്നത് നിത്യേനയെന്നോണം നമ്മൾ അനുഭവിക്കുന്നുണ്ട്,

പൊതു ഇടങ്ങൾ വേലികെട്ടിത്തിരിക്കപ്പെടുന്ന, സര്ഗസൃഷ്ടികൾ
വിലക്കപ്പെടുന്ന, ചിന്തകൾക്ക് കടിഞ്ഞാണുകൾ വീഴുന്ന, വെറുപ്പിന്റെ
പ്രത്യയശാസ്ത്രം പ്രക്ഷേപണം ചെയ്യപ്പെടുന്ന കാലത്ത് വിഭാഗീയ ചിന്തകളെ
നേരിട്ടുകൊണ്ട് മുന്നോട്ട്പോകാൻ മനുഷ്യ ജീവിതത്തെ സ്പർശിക്കുന്ന എല്ലാ
മേഖലകളിലും ജാഗ്രതയോടെയുള്ള നിരന്തരമായ ഇടപെടലുകൾ ഉറപ്പാക്കുകതന്നെ വേണം.

Tuesday, 28 March 2017

സാഹിത്യക്യാമ്പും പുസ്തക ചർച്ചയും - 26 - മാർച്ച് - 2017


കേരള സാഹിത്യ അക്കാദമിയും ജനശക്തി ആർട്സ് താക്കുർളിയും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യക്യാമ്പും പുസ്തക ചർച്ചയും , ഡോംബിവ്‌ലി പി. ആൻഡ് ടി. കോളനിയിൽ ഉള്ള ഹോളിഎയ്ഞ്ചൽസ് സ്കൂളിൽവച്ച് നടന്നു. 6 വർഷത്തിൽ എത്തിനിൽക്കുന്ന എന്റെ മുംബൈ പ്രവാസജീവിതത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ അനുഭവമായിരുന്നു. 2010 ഡൽഹി കോമൺവെൽത് ഗെയിംസിന്റെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച കോമൺവെൽത് രാജ്യങ്ങളിലെ എഴുത്തുകാർ പങ്കെടുത്ത സാഹിത്യ ഉത്സവം ആയിരുന്നു ഇതിന് മുൻപ് പങ്കെടുക്കാൻ കഴിഞ്ഞ ഒരു സാഹിത്യ സമ്മേളനം. എഴുതാൻ വേണ്ട 'ഊർജ്ജം' ഇല്ലാത്തതും വായന ഒരു ശീലം എന്ന നിലയിൽ നിലനിർത്താൻ കഴിയാത്തതും കാരണം അല്പം ഒരു ആശങ്കയോടെ ആണ് ഈ രണ്ടു സമ്മേളനങ്ങളിലും പങ്കെടുത്തത്; പഠനകാലത്തു, പ്രത്യേകിച്ച് സ്കൂൾ പഠനകാലത്തു, ഉണ്ടായിരുന്ന ഭയപ്പാട് വീണ്ടും ഒരിക്കൽ കൂടി അനുഭവപ്പെട്ടു. കേരളത്തിലെയും മുംബൈയിലെയും പ്രമുഖ എഴുത്തുകാർ പങ്കെടുത്ത ക്യാമ്പ് കെ. പി. രാമനുണ്ണി ഉദ്‌ഘാടനം ചെയ്തു. ആസുരമായ വർത്തമാനകാലത്തെ പ്രതിരോധിക്കാൻ മനുഷ്യ നന്മയുടെ ചരിത്രം പുനർവായന ചെയ്യപ്പെടേണ്ട ആവശ്യത്തെ രാമനുണ്ണി ഓർമിപ്പിച്ചു. സാമ്രാജ്യത്വ ശക്തികളുടെ ആധിപത്യത്തിന് മുൻപ് കേരളത്തിന്റെ ഇന്നലെകളിൽ ഉണ്ടായിരുന്ന സഹജീവനത്തിന്റെ സംഘർഷരഹിതമായ അധ്യായങ്ങൾ ലോകത്തിന്‌ നൽകുന്ന സന്ദേശം സജീവമായി നിലനിർത്തിക്കൊണ്ട് മാത്രമേ മലയാളിക്ക് തന്റെ നാളെകളോട് നീതിപുലർത്താൻ ആകുകയുള്ളു എന്നും രാമനുണ്ണി ഓർമിപ്പിച്ചു.

തുടർന്ന് നടന്ന ചർച്ചകൾ രണ്ടു ഘട്ടങ്ങളിലായി രണ്ട് വിഷങ്ങളിൽ ഊന്നിയായിരുന്നു.
ഒന്നാം ഘട്ടത്തിൽ 'സ്ത്രീപക്ഷ സാഹിത്യം - അനുഭവങ്ങളും സിദ്ധാന്തങ്ങളും' എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, ടി. ഡി. രാമകൃഷ്ണൻ, മാനസി, ഇ. ഐ. എസ്. തിലകൻ എന്നിവർ സംസാരിച്ചു. മലയാള സാഹിത്യത്തിലെ ആദ്യകാല സ്ത്രീ എഴുത്തുകാരിൽ പ്രമുഖരായ സരസ്വതിയമ്മ, ലളിതാംബിക അന്തർജ്ജനം, ബാലാമണിയമ്മ എന്നിവരിൽ തുടങ്ങി കെ. ആർ. മീരയിലും സിതാരയിലും എത്തിനിൽക്കുന്ന നീണ്ടനിരയെ ഡോ. ഖദീജ അനുസ്മരിച്ചു. എന്തുകൊണ്ട് സ്ത്രീ എഴുതണം എന്നതിന് ഡോ. ഖദീജയുടെ മറുപടി ഏതാണ്ട് ഇത്തരത്തിൽ രേഖപ്പെടുത്താം : "ആണെഴുതുന്ന സ്ത്രീ കഥാപാത്രങ്ങൾ തങ്ങളുടെ അരക്ഷിതമായ മനസ്സിൽ രക്ഷാകർതൃമനോഭാവം തേടിയലയുന്നു." ആത്മീയത ചോർന്നുപോയ മതം സ്ത്രീക്ക് വെല്ലുവിളികൾ ഉയർത്തുന്ന കാലത്ത് തങ്ങളുടെ ശബ്ദം അടയാളപ്പെടുത്താൻ സ്ത്രീകൾ എഴുതിയേ തീരു എന്നും ഡോ. ഖദീജ അഭിപ്രായപ്പെട്ടു. തുടന്ന് സംസാരിച്ച ടി. ഡി. രാമകൃഷ്ണൻ പുരുഷകേന്ദ്രിതമായ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പരുക്കൻ യാഥാർഥ്യങ്ങളെ തമിഴ്, ശ്രീലങ്കൻ പശ്ചാത്തലത്തിൽ അടയാളപ്പെടുത്തി. തമിഴ്‌നാട്ടിൽ ഇന്നും നിലനിൽക്കുന്ന ജാതീയമായ ഉച്ചനീചത്വങ്ങളിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന യാതനകൾ, അതിനെതിരെ ഒറ്റപ്പെട്ടതെങ്കിലും ഉയർന്നുവരുന്ന പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും തുരുത്തുകൾ, സാഹിത്യത്തിൽ അവ അടയാളപ്പെടുത്തപ്പെടുന്ന വിധം എന്നിവയെക്കുറിച്ച് സംസാരിച്ചു. ശ്രീലങ്കയിലെ ആഭ്യന്തര സംഘർഷക്കാലത്ത് കണ്ടും കേട്ടും അറിഞ്ഞ ഭീതിദമായ നാളുകളെ രാമകൃഷ്ണൻ ഓർത്തെടുത്തു. 'ആണ്ടാൾ ദേവനായകി' വായിക്കുന്നപക്ഷം അതിന്റെ രചയിതാവിന്റെ വാക്കുകളിലെ അനുഭവതീക്ഷണത ബോധ്യപ്പെടും. മുംബൈയിലെ എഴുത്തുകാരിൽ സജീവസാന്നിധ്യമായ മാനസി 'വേലികെട്ടിതിരിച്ചു പുറത്താക്കപ്പെട്ടവരുടെ കലാപമായാണ്' സ്ത്രീ എഴുത്തുകളെ കാണുന്നത്. ഇ. ഐ. എസ്. തിലകൻ ആദ്യകാല ജർമൻ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികയും പാർട്ടി പ്രവർത്തകയും സാമ്പത്തിക ശാസ്ത്രജ്ഞയും ആയ റോസാ ലക്സംബെർഗിനെയും ('Rosa Luxemburg') സാർത്രിന്റെ ഭാര്യയും എഴുത്തുകാരിയും സൈദ്ധാന്തികയും രാഷ്ട്രീയ പ്രവർത്തകയും ആയ സിമോൺ ഡി ബുവറിനെയും ('Simone de Beauvoir') സദസ്സിനു പരിചയപ്പെടുത്തി.

ഉച്ചക്ക് ശേഷമുണ്ടായ രണ്ടാംഘട്ടത്തിൽ 'സർഗാത്മകതയും പ്രവാസിഭൂമികയും' എന്ന വിഷയത്തിലെ ചർച്ച കെ. പി. രാമനുണ്ണി തുടങ്ങി വച്ചു. ആധുനികത ഒരു പ്രസ്ഥാന രൂപം കൈവരിക്കുന്നത്തിന്റെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആയ കാരണങ്ങളെ രാമനുണ്ണി തന്റെ വാക്കുകളിൽ അടയാളപ്പെടുത്തി. പ്രവാസം ഒരു ഭൗതികഅവസ്ഥ ആയിരിക്കുമ്പോൾ തന്നെ മാനസികമായ തലത്തിൽ പ്രവർത്തിക്കുന്നത്, അന്നുവരെ മലയാളിക്ക് കേട്ടുശീലമില്ലാത്ത തോട്ടിയുടെ മകനിലേക്കുള്ള പരകായ പ്രവേശത്തെ മുൻനിറുത്തി, രാമനുണ്ണി വ്യക്തമാക്കി. തുടർന്ന് സംസാരിച്ച അദ്ധ്യാപകനും യുവ എഴുത്തുകാരിൽ ശ്രദ്ധേയനും ആയ ടി. പി. വേണുഗോപാൽ ജന്മനാട്ടിൽ തന്നെ വസിക്കുന്ന, ശീലങ്ങളിലും പ്രവൃത്തികളിലും മലയാളി അല്ലാതായ അഭിനവ 'പ്രവാസിയെ' വരച്ചുകാണിച്ചു. മുംബൈയിലെ എഴുത്തുകാരിൽ ശ്രദ്ധേയരായ സി.പി. കൃഷ്ണകുമാറും സുരേഷ് വർമയും തങ്ങളുടെ മുംബൈ ജീവിതത്തിൽ കണ്ടെടുത്ത നിമിഷങ്ങളെ ഓർമിച്ചു.

സജീവമായ ചർച്ചകൾ കൊണ്ട് സമ്പന്നമായ രണ്ട് ഘട്ടങ്ങൾ പിന്നിട്ടശേഷം പുസ്തക പരിചയപ്പെടുത്തലിന്റെ ഊഴമായിരുന്നു. താക്കുർളിയിൽ താമസിക്കുന്ന മൊറാഴ സ്വദേശി പ്രേമൻ ഇല്ലത്തിന്റെ 'പുറത്താക്കപെട്ടവരുടെ പുസ്തകം' ഇ. ഐ. എസ്. തിലകൻ സദസ്സിനു പരിചയപ്പെടുത്തി. പലസ്തീൻ പശ്ചാത്തലത്തിൽ മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട പുസ്തകത്തിന്റെ പ്രസാധനം തൃശൂർ കറന്റ് ബുക്ക്സ് ആണ്. അവതാരിക അദ്ധ്യാപകനും നിരൂപകനും ആയ കെ.ഇ.എൻ. വില 140 രൂപ.

പൊതു ഇടങ്ങൾ വേലികെട്ടിത്തിരിക്കപ്പെടുന്ന, സര്ഗസൃഷ്ടികൾ വിലക്കപ്പെടുന്ന, ചിന്തകൾക്ക് കടിഞ്ഞാണുകൾ വീഴുന്ന, വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രക്ഷേപണം ചെയ്യപ്പെടുന്ന കാലത്ത് വിഭാഗീയ ചിന്തകളെ നേരിട്ടുകൊണ്ട് മുന്നോട്ട്പോകാൻ മനുഷ്യ ജീവിതത്തെ സ്പർശിക്കുന്ന എല്ലാ മേഖലകളിലും ജാഗ്രതയോടെയുള്ള നിരന്തരമായ ഇടപെടലുകൾ ഉറപ്പാക്കുകതന്നെ വേണം. ഭാഷയും സാഹിത്യവും മനുഷ്യവികാസത്തിന്റെ ചരിത്രവും പ്രതിരോധത്തിന്റെ കോട്ടകൾ സൃഷ്ടിക്കാൻ കൂടെ കരുത്തേണ്ടവയാണ്. ജനിച്ച നാടും വീടും വിട്ടു കുടിയേറി വന്ന ഒരു തലമുറയുടെ പിന്മുറക്കാരാണ് ഇന്ന് ഈ മഹാനഗരത്തിൽ ഉള്ള മലയാളികളിൽ വലിയ പങ്കും. മുറിച്ചു മാറ്റിയാലും അദൃശ്യമായി നിലനിൽക്കുന്ന ഒരു പൊക്കിൾകൊടി ബന്ധം സജീവമായി നിലനിർത്താനും നല്ല നാളെകൾക്കുവേണ്ടിയുള്ള പോരാട്ടത്തിന് കരുത്തുപകരാനും ഇത്തരം സാഹിത്യസദസ്സുകൾ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും നിരന്തരം ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു. പരിമിതമായ വായനയിലും വാക്കുകളിലൂടെ പരിചയമുള്ള എഴുത്തുകാരെ കാണാനും സംവദിക്കാനും കഴിഞ്ഞതിലുള്ള സന്തോഷം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ഹോളിഎയ്ഞ്ചൽസ് സ്കൂളിന്റെ പടികൾ ഇറങ്ങുമ്പോൾ സമയം വൈകീട്ട് ഏതാണ്ട് 6.00 മണി.

Sunday, 15 May 2016

തിരഞ്ഞെടുപ്പ് കാലത്തെ ഓർമ്മകൾ

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്‌ വച്ചുള്ള നാടകങ്ങൾ കാണുമ്പോൾ ചില അനുഭവങ്ങൾ പറയാതെ വയ്യ. കാലം ഏറെ മുൻപ് അല്ല. എനിക്ക് വോട്ട് അവകാശം കിട്ടിയിട്ട് 17 വർഷങ്ങൾ കഴിയുന്നു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് മുതൽ ലോക്സഭവരെയുള്ള തിരഞ്ഞെടുപ്പുകളിൽ നാട്ടിൽ ഉള്ളപ്പോൾ ഒക്കെ വോട്ട് ചെയ്തിട്ടും ഉണ്ട്. വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉള്ളതുകൊണ്ട് ചെറിയ രീതിയിലുളള പ്രവർത്തനത്തിൽ കുടുംബം എന്നും സജീവവും ആണ്. ബാല്യകാലത്ത്‌, അച്ഛന്റെയും അമ്മയുടെയും കൂടെ പോളിംഗ് ബൂത്ത് വരെ അകമ്പടി പോകൽ വളരെ വലിയ ഒരു കാര്യമായി കരുതിയിരുന്നു. പിന്നീട് വോട്ട് അവകാശം കിട്ടിയപ്പോൾ മിക്കവാറും ഒറ്റക്ക് തന്നെ പോയി വോട്ട് രേഖപ്പെടുത്തുകയും ചെയ്തുപോന്നു. ഈ രണ്ട് സമയത്തും എന്നെയും എന്റെ കുടുംബത്തെയും അറിയാവുന്ന രാഷ്ട്രീയമായി എതിർചേരിയിൽ ഉള്ളവർ പോലും വന്നു വോട്ട് തങ്ങളുടെ പാർട്ടിക്ക് എന്ന് ഒരിക്കൽ കൂടി അപേക്ഷിക്കലും പതിവ് പരിപാടികൾ ആയിരുന്നു ( അന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ താരതമ്യേന ലളിതമായ ഉപാധികൾ മാത്രമേ വച്ചിരുന്നുള്ളൂ; ഇന്ന് സ്ഥിതി മാറി, വോട്ട് ചെയ്യാൻ പോകുന്ന വഴിയിൽ വോട്ടർമാരോട് ഒരു തരത്തിലും സമീപിക്കാൻ പാർട്ടികൾക്കോ സ്ഥാനാർഥികൾക്കോ കഴിയില്ല). പ്രതിപക്ഷ ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ മറുപടി ഒരു ചിരിയിൽ ഒതുക്കികൊണ്ട് വോട്ട് ചെയ്യ്ത് പോകലും ആയിരുന്നു പതിവ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തനവുമായി ബന്ധപെട്ട് മുതിർന്നവരുടെ കൂടെ മലപ്പുറം ജില്ലയിൽ പലയിടത്തും പോകാൻ കഴിഞ്ഞിട്ടുണ്ട്; പലപ്പോഴും കാൽനടയായിത്തന്നെ. ഗൃഹസന്ദർശന വേളകളിൽ / പുസ്തക വില്പനക്കായി പോകുമ്പോൾ ആ വീടുകൾ ആശയപരമായി വിയോജിപ്പുക്കൾ ഉള്ളവർ കൂടി ആകാം. പക്ഷെ ഒരിക്കലും ഒരിടത്തുനിന്നും മോശമായ അനുഭവം നേരിടേണ്ടതായി വന്നിട്ടില്ല.ആശയപരമായി നേരിടാൻ കഴിയാത്തതിനെ കായികമായി നേരിടാൻ ഉള്ള വർധിച്ചുവരുന്ന പ്രവണത ക്രമസമാധാന ലംഘനം മാത്രമല്ല ഒരു സംസ്കാരത്തിന്റെ ജീർണത കൂടിയാണ് വെളിപ്പെടുത്തുന്നത്.പെരുമ്പാവൂർ സംഭവത്തിൽ മറുപടിയില്ലാത്ത മുഖ്യമന്ത്രി വടകരയിലെ വ്യാജ ആക്രമണം അറിയാൻ വൈകിയില്ല. ഇപ്പോൾ വടകരയിൽ യഥാർഥത്തിൽ ആക്രമിക്കപ്പെട്ട പെണ്കുട്ടിയുടെ വാക്കുകൾ പുതുപ്പള്ളിയോ ഹരിപ്പാടോ വരെ എത്തിച്ചേർന്നുവോ ആവൊ.മാദ്ധ്യമങ്ങൾ സാദാ ജാഗരൂകരായി ഇരിക്കുന്ന ഇക്കാലത്ത് അല്പനിമിഷത്തേക്കുപോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല എന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തട്ടെ.എല്ലാ വോട്ടർമാരും തങ്ങളുടെ സമ്മതിദാന അവകാശം ബുദ്ധിപൂർവ്വം വിനിയോഗിക്കുക.

Tuesday, 19 January 2016

തിലോദകം



ദൃശ്യത്തിന്റെയും ശബ്ദത്തിന്റെയും സങ്കലനമായ ചലച്ചിത്രത്തിന്റെ വെള്ളിത്തിരക്ക് പിന്നിൽ കണ്ണും കാതും മനസ്സും പൂര്ണമായി അർപ്പിച്ച നിരവധി പ്രതിഭകൾ ഉണ്ട്; തങ്ങളുടെ കർമ മണ്ഡലത്തിൽ ശരിയായ രീതിയിൽ അറിയപ്പെടാതെ പോയവരും കുറവല്ല .

മദ്ധ്യ തിരുവിതാംകൂറിലെ തിരുവല്ലയിൽ, ഇളമണ്‍ ഇല്ലത്ത് കൃഷ്ണൻ മൂന്ന് ദശകങ്ങൾക്ക് മുൻപ് വരെ ഇന്ത്യൻ സിനിമയുടേയും വിശേഷിച്ചും മലയാള സിനിമയുടേയും അവിഭാജ്യഘടകം ആയിരുന്നു.  കേരളത്തിൽ നിന്നുള്ള പരിശീലനം സിദ്ധിച്ച ആദ്യത്തെ ചലച്ചിത്ര ശബ്ദലേഖകൻ ആയിരുന്നു 'കൃഷ്ണ ഇളമണ്‍ ബി.എ.' എന്ന തലക്കുറിയിൽ ഒരു കാലത്ത് സിനിമാ ലോകത്ത് അറിയപ്പെട്ടിരുന്ന കൃഷ്ണൻ.  സ്വാതന്ത്ര്യ പൂർവ്വ  കാലത്ത് (1919 – ജനുവരി) സാമാന്യം ഭേദപ്പെട്ട നമ്പൂതിരി കുടുംബത്തിൽ ജനിച്ച് ഇന്റർമീഡിയറ്റ് പാസ്സായി 1939 ൽ കൽക്കട്ടക്ക് പോകുമ്പോൾ 'ഗുരുദേവ്' ന്റെ ശാന്തിനികേതനത്തിൽ ചേരുകയും കൽക്കട്ട യൂണിവേര്സിറ്റിയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദം സമ്പാദിക്കുകയും ആയിരുന്നു കൃഷ്ണന്റെ ലക്‌ഷ്യം.

ശാന്തിനികേതനത്തിലെ അന്തരീക്ഷവും സൗഹൃദങ്ങളും തികച്ചും സ്വാഭാവികമായി കൃഷ്ണനെ സിനിമാ  ലോകത്തേക്ക് ആനയിച്ചു എന്ന് പറയാം.  സി.വി. ആർ. പ്രസാദ്‌ എന്ന സിനിമാ കമ്പക്കാരൻ സുഹൃത്ത്‌ കൽക്കട്ടയിൽ നിന്നും മുംബയിലേക്ക് കൈപിടിച്ച് എത്തിച്ചു എന്ന് പറഞ്ഞാലും അതിശയോക്തിയില്ല.  കൂടാതെ ആദ്യകാല നായിക ദമയന്തി സാഹ്നി (ബൽരാജ് സാഹ്നിയുടെ ഭാര്യ) ശാന്തിനികേതനത്തിലെ  മറ്റൊരു സുഹൃത്ത്‌ ആയിരുന്നു.  സുഭാഷ്‌ചന്ദ്രബോസിനേയും എം. എൻ. റോയിയെയും ഈ കാലത്ത് കാണാനും സംസാരിക്കാനും ഉള്ള അസുലഭ അവസരം യുവാവായ കൃഷ്ണന് കൈവന്നു.  രബീന്ദ്ര സംഗീതം ബംഗാളിൽ ഒരു വികാരം കണക്കെ നില്കുമ്പോൾ ഗുരുമുഖത്ത് നിന്നും നേരിട്ട് ശ്രവിക്കാൻ ഉള്ള അവസരം കൃഷ്ണന് ഉണ്ടായിടുണ്ട്; അതിന്റെ സ്വാധീനം പില്കാല ജീവിതത്തിലും പ്രകടമായിരുന്നു.  പ്രകൃതിയുടെ മഹത്തായ സംഗീതത്തെ ഒപ്പിയെടുക്കാൻ സാങ്കേതികത അപര്യാപ്തമെന്നും സംഗീതം അതിന്റെ ഉച്ചസ്ഥായിയിൽ മൗനമാണെന്നും ശാന്തിനികേതനത്തിലെ ജീവിതം കൃഷ്ണനെ പഠിപ്പിച്ചു.

മുംബയിൽ എത്തിയ കൃഷ്ണൻ ശബ്ദലേഖനത്തിന്റെ സാങ്കേതികത പഠിച്ചത് 'അബ്ദുള്ള ഫാസിൽബോയ്‌’ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്ൽ നിന്നായിരുന്നു.  പഠനശേഷം ദാദറിലെ 'ശ്രി' സൗണ്ട് സ്റ്റുഡിയോയിൽ ജോലിയും ലഭിച്ചു.  ഇന്ത്യൻ ചലച്ചിത്ര, സംഗീത രംഗങ്ങളിലെ ഇതിഹാസ തുല്യരായ ആദ്യകാല പ്രതിഭകളെ കാണാനും അവർക്കൊപ്പം പ്രവർത്തിക്കാനും ഈ കാലത്ത് കൃഷ്ണന് അവസരം കൈവന്നു.  ''സോജ രാജകുമാരി...'' യിലൂടെ ഇന്നും ജന മനസ്സുകളിൽ ജീവിക്കുന്ന സൈഗൾ സിനിമക്ക് അവസാനമായി ശബ്ദം നൽകിയപ്പോൾ അത് ഒപ്പിയെടുത്തവരുടെ കൂട്ടത്തിൽ കൃഷ്ണനും ഉണ്ടായിരുന്നു.  'ധർതി കേ ലാൽ' എന്ന സിനിമക്ക് വേണ്ടിയാണ് സ്വതന്ത്രമായി ഒരു ഗാനം ആദ്യമായി റെക്കോർഡ്‌ ചെയ്തത്; സംഗീത സംവിധായകൻ അന്ന് പൊതുവെ അപ്രശസ്തനായിരുന്ന, പിന്നീടു ഇന്ത്യൻ സംഗീതത്തെ ആഗോളം ഉയര്ത്തിയ, പണ്ഡിറ്റ്‌. രവിശങ്കർ.  ബൽരാജ് സാഹ്നി, ദേവാനന്ദ്‌, ചേതൻ ആനന്ദ്‌, രാജ് കപൂർ, കെ.എ. അബ്ബാസ്... അക്കാലത്ത് പരിചയപ്പെടാനും സഹകരിച്ച് പ്രവർത്തിക്കാനും കഴിഞ്ഞവർ നിരവധി.

വിഭജിക്കപ്പെട്ട ഇന്ത്യയുടെ വേദന മുംബയിലെ ജീവിതം മതിയാക്കി കേരളത്തിലേക്ക് മടങ്ങാൻ കൃഷ്ണനെ പ്രേരിപ്പിച്ചു.  തുടർന്ന്‌ 1950 കളുടെ ആദ്യകാലം വരെ സിനിമയുമായി ബന്ധമില്ലാതെ കഴിഞ്ഞ കൃഷ്ണൻറെ തിരിച്ചുവരവ്‌ തിരുവനന്തപുരത്തെ പ്രശസ്തമായ 'മെറിലാൻഡ്' സ്റ്റുഡിയോ വഴിയായിരുന്നു.  ഭാര്യപിതാവിൻറെ* സുഹൃത്ത്‌ നല്കിയ കത്തുമായി പി. സുബ്രമണ്യത്തെ കാണാൻപോയ കൃഷ്ണൻ തന്റെ പിന്നീടുള്ള ജീവിതം പൂര്ണമായി മെറിലാണ്ടിനും മലയാള സിനിമക്കും വേണ്ടി സമർപ്പിച്ചു.

പൊതുവിൽ ഗാനങ്ങൾ കുറവായിരുന്ന കാലത്ത് നിന്നും ഗാനങ്ങൾ സിനിമയുടെ ഭാഗ്യജാതകം  ആകുന്നതുവരെ  ശബ്ദലേഖനത്തിന്റെ വിവിധ ഘട്ടങ്ങൾ കൃഷ്ണൻ പിന്നിട്ടു; ഒപ്പം മലയാള സിനിമയും വളർന്നു.  ഒ.എൻ.വി.-ദേവരാജൻ കൂട്ടുകെട്ടിന്റെ ആദ്യ ഗാനം മെറിലാൻഡിൽ റെക്കോർഡ്‌ ചെയ്യപ്പെടുമ്പോൾ ശബ്ദലേഖകൻ കൃഷ്ണൻ ആയിരുന്നു.  ദേവരാജന്റെ പല ഗാനങ്ങളും പിന്നീട് ശബ്ദലേഖനം ചെയ്ത് മലയാളിക്ക് സമ്മാനിച്ചത്‌ കൃഷ്ണൻ ആയിരുന്നു.  "ആകാശ പൊയ്കയിൽ ..." (പട്ടുതൂവാല), "പൊൽതിങ്കൽ കല..." (കുമാര സംഭവം), "ശബരിമലയിൽ തങ്ക സൂര്യോദയം..." (സ്വാമി അയ്യപ്പൻ) അവയിൽ ചിലത് മാത്രം.  തിരുനൈനാർകുറിച്ചി - ബ്രദർ ലക്ഷ്മണ്‍ കൂടുകെട്ട്, എം.ബി.ശ്രീനിവാസ്, ദക്ഷിണാമൂർത്തി, ബാബുരാജ്‌, കമുകറ, എ. എം. രാജ, പി.ബി.ശ്രീനിവാസ്, പി.ലീല... സഹകരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞ പ്രമുഖരുടെ പട്ടിക വലുതാണ്.

കേന്ദ്ര സര്ക്കാരിന്റെ ക്ഷണം ലഭിച്ചിട്ടും മെറിലാണ്ടിനെയും പി. സുബ്രമണ്യത്തെയും പിരിഞ്ഞ് പോകാത്ത കൃഷ്ണൻ , 1978 ൽ സുബ്രമണ്യത്തിൻറെ മരണശേഷം ഏറെ കാലം ജോലിയിൽ തുടർന്നില്ല.  1981 ൽ ജോലിയിൽ നിന്നും വിരമിച്ച കൃഷ്ണൻ പിന്നീട് തിരുവനന്തപുരത്ത് കരമനയിൽ വിശ്രമ ജീവിതം നയിച്ചു.  കുടുംബം  - പത്നി : പരേതയായ രാജേശ്വരി (കുമാരമംഗലസ്സ് മന, ചങ്ങനാശ്ശേരി), മക്കൾ : ഗിരീഷ്‌ ഇളമണ്‍, സുരേഷ് ഇളമണ്‍, സുഷമ.  2015 ആഗസ്റ്റ്‌ 9 ന് തൻറെ 96-മത്തെ വയസ്സിൽ മരിക്കുമ്പോൾ മലയാള സിനിമയുടെ,  ഇന്ത്യൻ സിനിമയുടെയും, വളർച്ചയുടെ സാക്ഷിയായ ഒരു പ്രതിഭയെ നമുക്ക് നഷ്ടമായി.  മലയാള സിനിമാലോകം ഇന്ത്യൻ  സിനിമക്ക് നല്കിയ ഈ മഹാപ്രതിഭയുടെ ഓർമകൾക്ക് മുന്നിൽ നമുക്ക് തിലോദകം അർപ്പിക്കാം.

സൂരജ്‌ ഞാളൂർ

-------------------------------------------------------------------------------------------------------------------------

അവലംബം :

1) ശ്രി. രവി മേനോന്റെ ലേഖനം -  'ശബ്ദ ലോകത്തെ ഇളമണ്‍ ഗാഥ' - മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2014 ഒക്ടോബർ 5-11.

2) ശ്രി. ഗിരീഷ് ഇളമണ്ണുമായി 2015, ഡിസംബർ 12 നു നടത്തിയ ടെലെഫോണ് സംഭാഷണവും  
തുടർന്നുള്ള ഇ-മെയിൽ സന്ദേശങ്ങളും.

3) ഫോട്ടോക്ക് കടപ്പാട് : ശ്രി. ഗിരീഷ്‌ ഇളമണ്‍.


* ഭാര്യാപിതാവ് : കെ. എൻ. കേശവൻ നമ്പൂതിരിപ്പാട്‌ - ഡിസ്ട്രി. ജഡ്ജിയും കേരളാ ഹൈ കോർട്ടിന്റെ മുൻ രജിസ്ട്രാറും ആയിരുന്നു.

Monday, 16 January 2012

WHEN AWAKENED

Being dragged by dream and reality
I live in a state of dilemma.
Prefering to live around the dream
I can’t cut off my roots forever.
Hearing the tune played by heart
I live the way less familiar to any songs.

Flying high in dream last night
I was awakened by the knockings on the door.
The painting on the wall was fallen down,
broken into pieces, I saw it was in dream
for a short while then;
no more a dream, it has become
a reality now.

The child inside me was screaming fiercely
looking at the shattered dream lying on the floor.