Saturday, 30 September 2017

മുംബൈ എൽഫിൻസ്റ്റൺ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ

മുംബൈ നഗരത്തിൽ ഒരു കൊല്ലത്തിൽ താഴെയായി അറിയപ്പെട്ടതും അല്ലാത്തതുമായ നിരവധി ദുരന്തങ്ങൾ ഉണ്ടായി. ജീർണ്ണാവസ്ഥയിൽ ഉള്ളതും നിർമ്മാണഘട്ടത്തിൽ ഇരുന്നതുമായ കെട്ടിടങ്ങൾ തകർന്ന് വീണ് അപകടത്തിൽപ്പെട്ട നിർഭാഗ്യരും നഗരത്തിലെ ജലവിതരണത്തിനായി സ്ഥാപിച്ച വലിയ പൈപ്പ് പൊട്ടി ചേരിയിൽ വെള്ളം കയറി ജീവൻ നഷ്ടമായവരും തുടങ്ങി പട്ടികയിൽ നിരവധി പേർ വരും. ഇതിൽ എൻഫിൻസ്റ്റൺ ദുരന്തം അവസാനത്തേത് ആകട്ടേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കാം. സർക്കാരിന്റെ അടക്കം നിസ്സംഗതയും പൊതുവിലുള്ള അലംഭാവവും ചെറിയ അപകടങ്ങളേപ്പോലും വലിയ ദുരന്തത്തിലേയ്ക്ക് നയിക്കുന്നതിന്റെ ചിത്രങ്ങൾ ധാരാളം കാണാം. വലിയ അസമത്വങ്ങൾ നിലനിൽക്കുന്ന സമൂഹത്തിൽ താരതമ്യേന ചെറിയ പ്രശ്നങ്ങൾ അത് ഭീകരമാകുന്നതുവരെ അവഗണിക്കപ്പെടുന്നു. ഗുണഭോക്താക്കൾ ആയിരിക്കുമ്പോഴും പൊതുസേവന സംവിധാനങ്ങളെക്കുറിച്ച് സാമാന്യജനത്തിന് ഉള്ള അറിവില്ലായ്മയെ സേവനദാതാക്കളും മുതലെടുക്കുന്നു. മേൽപ്പറഞ്ഞ സാഹചര്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് എൽഫിൻസ്റ്റൺ.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21. 'മനുഷ്യന്റെ സ്വതന്ത്രനായും  ജീവിച്ചിരിക്കാനും ഉള്ള അവകാശത്തെ'ക്കുറിച്ചാണ് പറയുന്നത്. നിരവധി വിധിന്യായങ്ങൾ വഴി വിശദീകരിക്കപ്പെട്ടതനുസരിച്ച് മുഴുവൻ ചൂഷണങ്ങളിൽ നിന്നുമുള്ള മോചനത്തെ മാത്രമേ പൂർണ്ണമായ അർത്ഥത്തിൽ സ്വാതന്ത്ര്യമായി കാണാൻ കഴിയൂ. പട്ടിണിയും ദാരിദ്ര്യവും അറിയില്ലായ്മയും ചൂഷണത്തിന്റെ ആഘാതം കൂട്ടുമെന്നതിനാൽ ഒരു ശരാശരി ഇന്ത്യൻ പൗരൻ / പൗര ശരിയായ അർത്ഥത്തിൽ സ്വതന്ത്രനാണെന്ന് / സ്വതന്ത്രയാണെന്ന് പറയാൻ കഴിയില്ല. അത്തരമൊരു സാഹചര്യത്തിൽ സാമൂഹ്യ ജീവിതത്തിന്റെ സുഗമമായ നടത്തിപ്പിനാണ് ഭരണഘടനയും അതിൻപ്രകാരമുള്ള അധികാര രൂപങ്ങളും നിലകൊളളുന്നത്. നേരിട്ടുള്ള ഇടപെടലുകൾ, വികസന പ്രവർത്തനങ്ങൾ അടക്കം, നടത്തിയും വിവിധ മാർഗ്ഗങ്ങൾ വഴി സമൂഹത്തെ ബോധവത്കരിച്ചും മാത്രമേ സർക്കാരിന് തങ്ങളുടെ കർത്തവ്യനിർവ്വഹണം പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. പ്രാഥമികമായ ഈ കർത്തവ്യം നിർവ്വഹിക്കുന്നതിൽ വരുന്ന സർക്കാരിന്റെ വീഴ്ച പലപ്പോഴും ജനങ്ങളുടെ ജീവന്റെ വില നൽകേണ്ടിവരുന്നു; അതുവഴി ആർട്ടിക്കിൾ 21 ഉറപ്പ് നൽകുന്ന ജീവിച്ചിരിക്കാനുള്ള അവകാശം ഹനിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ, ദുരന്തത്തിന് പ്രത്യക്ഷത്തിലോ പരോക്ഷമായോ ഉത്തരവാദിയായ സർക്കാർ തങ്ങളുടെ പരാജയം ജനങ്ങളുടെ മുമ്പാകെ തുറന്ന് പറയാൻ തയ്യാറാകണം. ദുരന്തത്തിന്റെ വേദനയുമായി ജീവിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകണം. കാരണക്കാരായ മുഴുവൻ ആളുകളെയും വലിപ്പച്ചെറുപ്പമില്ലാതെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം.

എൽഫിൻസ്റ്റൺ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട മുഴുവൻ പേർക്കും ഒരിക്കൽ കൂടി ആദരാഞ്ജലികൾ

Saturday, 2 September 2017

സാംസ്‌കാരിക രംഗത്തെ ഇടതുപക്ഷ ഇടപെടലിന്റെ പ്രസക്തി

രാഷ്ട്രീയ നിലപാടുകളെ വിശേഷിപ്പിക്കുന്ന രീതിയിൽ ഇടത്/വലത് പക്ഷം എന്ന
പ്രയോഗത്തിന് ഫ്രഞ്ച് വിപ്ലവത്തോളം പഴക്കം ഉണ്ട്; വിസ്താരഭയം കൊണ്ട്
തത്കാലം അതിന് ശ്രമിക്കുന്നില്ല. എന്നാലും ചുരുക്കിപ്പറഞ്ഞാൽ,
ഇടതുപക്ഷത്തെ നിലനിൽക്കുന്ന സാമൂഹ്യാവസ്ഥയെ മാറ്റിത്തീർക്കാൻ
ശ്രമിക്കുന്ന വ്യക്തികളുടെ കൂട്ടമായും വലതുപക്ഷത്തെ മാറ്റത്തെ
എതിർക്കുന്നവരുടെ കൂട്ടമായും വിശേഷിപ്പിക്കാം. കേരളത്തിലെ പ്രമുഖ
നിരൂപകനും ചിന്തകനും അദ്ധ്യാപകനുമായ കെ.ഇ.എൻ. 'രാഷ്ട്രീയം' എന്നതിനെ
കുറിച്ച് പറഞ്ഞിട്ടുള്ളത് ഏതാണ്ട് ഇപ്രകാരം ആണ് "പ്രകൃതിയിൽ നിന്ന്
സ്വാഭാവികമായി ലഭിച്ചിരുന്ന വിഭവങ്ങൾ കൊണ്ട് ജീവിതം നയിച്ചിരുന്ന
മനുഷ്യനിൽ നിന്നും തനിക്ക് ആവശ്യമായത് സ്വയം ഉല്പാദിപ്പിക്കുന്ന
മനുഷ്യനിലേക്കുള്ള മാറ്റം രാഷ്ട്രീയത്തിന്റെ ഉദയമാണ്".

രാഷ്ട്രീയം എന്നത് മനുഷ്യന്റെ ദൈനംദിന ജീവിതാവസ്ഥയെ കുറിക്കുമ്പോൾ,
ജീവിതത്തിന്റെ ഭാഗമായ എന്തും രാഷ്ട്രീയത്തിനും വിഷയമാകും.
പതിറ്റാണ്ടുകളായി മുംബൈപോലെയുള്ള മഹാനഗരത്തിന്റെ ഭാഗമായ കേരള ജനതക്കും
തങ്ങളുടെ സവിശേഷമായ ചരിത്രം മുറിച്ചുമാറ്റാൻ കഴിയാത്ത ഒരു
പൊക്കിൾകൊടികണക്കെ ഇന്നും സജീവമാണ്. ഭാഷയും ചരിത്രവും രാഷ്ട്രീയവും
സാംസ്‌കാരിക ഭൂമികയും എല്ലാം ശരാശരി മലയാളിക്ക് നിത്യജീവിതത്തിന്റെ തന്നെ
ഭാഗമാണ്. പത്രം വായിക്കാതെ ഒരു ദിവസം കടന്നുപോകാത്ത മലയാളിക്ക് അതുപോലെ
തന്നെ പ്രിയപ്പെട്ടതാണ് പ്രവാസലോകത്തെ ചെറുതും വലുതുമായ സൗഹൃദ
സദസ്സുകളും. ഒരു പക്ഷെ, പ്രവാസി സമൂഹങ്ങളിൽ ഇത്രയും സജീവമായ മറ്റു
സദസ്സുകൾ കാണാൻ എളുപ്പമാകില്ല. മതിലുകൾ ഇല്ലാതെ ആഘോഷിക്കാൻ മലയാളിക്ക്
വേദികൾ അനവധിയാണ്.

ഇടപെടുന്ന ഓരോ മേഖലയിലും ചിന്തയുടെ ഔന്നത്യം കൊണ്ട് വേറിട്ടുനിൽക്കാൻ
മലയാളിക്ക് കഴിയുന്നത് തങ്ങളുടെ ചരിത്രത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ
ബോധ്യം ഉള്ളതുകൊണ്ടാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ
ഭ്രാന്താലയം എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു സമൂഹം ഇരുപതാം
നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ വിപ്ലവകരമായ മാറ്റത്തിനു വിധേയമാകുകയും ഒരേ
സമയം സാമ്രാജ്യത്വ-ജന്മിത്ത വിരുദ്ധ പോരാട്ടങ്ങളിൽ കൂടി രാജ്യത്തിനും
ലോകത്തിനും മാതൃകയാവുകയും ചെയ്തത് മലയാളിക്ക് മാത്രം
അവകാശപ്പെടാനുള്ളതാണ്.

പരിവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും ഭാഷയും സാഹിത്യവും മലയാളിയെ വിശാലമായ
ലോകവുമായി ചേർത്തുനിർത്തിയിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ലോകം കണ്ട
രാഷ്ട്രീയ ചിന്തകരിൽ ഉന്നത ശീര്ഷനായ കാൾ മാർക്സിനെ മലയാളിക്ക്
പരിചയപ്പെടുത്തിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തുടങ്ങി ചിന്തകളെ നിരന്തരം
ഊതിക്കാച്ചിയെടുത്ത എം.എൻ.വിജയൻ മാഷ് വരെ മലയാളിയെ എഴുത്തിലൂടെയും
വാക്കുകളിലൂടെയും സ്വാധീനിച്ചവർ നിരവധിയാണ്.

ചരിത്രം പോരാടിനേടിയ വിജയങ്ങളുടെ കണക്കുപറയുമ്പോൾ, നിർഭാഗ്യവശാൽ
വർത്തമാനകാലം ഇത് വരെ കാണാത്ത വെല്ലുവിളികൾ നേരിടുകയാണ്. ഭാഷയും വേഷവും
ഭക്ഷണശീലങ്ങളും ആരാധനാരീതികളും തുടങ്ങി ജീവിതത്തിന്റെ ഓരോ മേഖലയും
പ്രതിസന്ധിയെ നേരിടുന്നത് നിത്യേനയെന്നോണം നമ്മൾ അനുഭവിക്കുന്നുണ്ട്,

പൊതു ഇടങ്ങൾ വേലികെട്ടിത്തിരിക്കപ്പെടുന്ന, സര്ഗസൃഷ്ടികൾ
വിലക്കപ്പെടുന്ന, ചിന്തകൾക്ക് കടിഞ്ഞാണുകൾ വീഴുന്ന, വെറുപ്പിന്റെ
പ്രത്യയശാസ്ത്രം പ്രക്ഷേപണം ചെയ്യപ്പെടുന്ന കാലത്ത് വിഭാഗീയ ചിന്തകളെ
നേരിട്ടുകൊണ്ട് മുന്നോട്ട്പോകാൻ മനുഷ്യ ജീവിതത്തെ സ്പർശിക്കുന്ന എല്ലാ
മേഖലകളിലും ജാഗ്രതയോടെയുള്ള നിരന്തരമായ ഇടപെടലുകൾ ഉറപ്പാക്കുകതന്നെ വേണം.