Sunday, 8 October 2017

'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി'ക്ക് 2017 ലെ വയലാർ അവാർഡ്


അവാർഡ് കിട്ടിയ പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്; വായിച്ച പുസ്തകങ്ങളിൽ ചിലതിന് പിൽക്കാലത്ത് അവാർഡ് കിട്ടിയതായും കേട്ടിട്ടുണ്ട്. 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' രണ്ടാമത്തെ ഗണത്തിൽ പെടുന്നതാണ്. എഴുത്തുകാരനോട് സംവദിക്കാൻ ലഭിച്ച ആദ്യ അവസരവും സുഗന്ധിയെ ആവിഷ്കരിച്ച ടി.ഡി.രാമകൃഷ്ണനോടായിരുന്നു.

ഈ വർഷം മാർച്ച് 26ന് മുംബൈയിലെ ഡോംബിവില്ലിയിലുള്ള ഹോളി ഏഞ്ചൽസ് സ്കൂളിൽ വച്ച് നടന്ന സാഹിത്യ ക്യാമ്പിൽ വച്ചാണ് ടി.ഡി.രാമകൃഷ്ണൻ എന്ന എഴുത്തുകാരനെ കാണുന്നതും സംവദിക്കുന്നതും. 'സ്ത്രീ പക്ഷ സാഹിത്യം - അനുഭവങ്ങളും സിദ്ധാന്തങ്ങളും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ശ്രീ. രാമകൃഷ്ണൻ.

സുഗന്ധിയുടെ രചയിതാവ് സന്നിഹിതനായിരുന്ന വേദിയിൽ വളരെ സ്വാഭാവികമായി ചർച്ചയിൽ പുസ്തകത്തിന്റെ പ്രമേയവും ആവിഷ്കരണരീതിയും ചർച്ചചെയ്യപ്പെട്ടു. പിന്നീടാണ് പുസ്തകം വാങ്ങുന്നതും വായിക്കുന്നതും. ട്രെയിൻ യാത്രയ്ക്കിടയിൽ കിട്ടുന്ന ചുരുങ്ങിയ സമയത്തിലെ വായനയിലും ഏതാണ്ട് ഒരു മാസം കൊണ്ട് വായിച്ച്‌ തീർത്തു. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ജീവിത യാഥാർത്ഥ്യങ്ങളെ ചരിത്രപരമായി വിലയിരുത്തുന്ന അപൂർവ്വാനുഭവം; തമിഴ് - ശ്രീലങ്കൻ പശ്ചാത്തലത്തിൽ ശക്തമായി അവതരിപ്പിക്കുന്ന കൃതി. വായനയെ ഗൗരവമായി കാണുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം. പുരസ്കാര ജേതാവിന് അഭിനന്ദനങ്ങൾ

Saturday, 30 September 2017

മുംബൈ എൽഫിൻസ്റ്റൺ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ

മുംബൈ നഗരത്തിൽ ഒരു കൊല്ലത്തിൽ താഴെയായി അറിയപ്പെട്ടതും അല്ലാത്തതുമായ നിരവധി ദുരന്തങ്ങൾ ഉണ്ടായി. ജീർണ്ണാവസ്ഥയിൽ ഉള്ളതും നിർമ്മാണഘട്ടത്തിൽ ഇരുന്നതുമായ കെട്ടിടങ്ങൾ തകർന്ന് വീണ് അപകടത്തിൽപ്പെട്ട നിർഭാഗ്യരും നഗരത്തിലെ ജലവിതരണത്തിനായി സ്ഥാപിച്ച വലിയ പൈപ്പ് പൊട്ടി ചേരിയിൽ വെള്ളം കയറി ജീവൻ നഷ്ടമായവരും തുടങ്ങി പട്ടികയിൽ നിരവധി പേർ വരും. ഇതിൽ എൻഫിൻസ്റ്റൺ ദുരന്തം അവസാനത്തേത് ആകട്ടേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കാം. സർക്കാരിന്റെ അടക്കം നിസ്സംഗതയും പൊതുവിലുള്ള അലംഭാവവും ചെറിയ അപകടങ്ങളേപ്പോലും വലിയ ദുരന്തത്തിലേയ്ക്ക് നയിക്കുന്നതിന്റെ ചിത്രങ്ങൾ ധാരാളം കാണാം. വലിയ അസമത്വങ്ങൾ നിലനിൽക്കുന്ന സമൂഹത്തിൽ താരതമ്യേന ചെറിയ പ്രശ്നങ്ങൾ അത് ഭീകരമാകുന്നതുവരെ അവഗണിക്കപ്പെടുന്നു. ഗുണഭോക്താക്കൾ ആയിരിക്കുമ്പോഴും പൊതുസേവന സംവിധാനങ്ങളെക്കുറിച്ച് സാമാന്യജനത്തിന് ഉള്ള അറിവില്ലായ്മയെ സേവനദാതാക്കളും മുതലെടുക്കുന്നു. മേൽപ്പറഞ്ഞ സാഹചര്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് എൽഫിൻസ്റ്റൺ.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21. 'മനുഷ്യന്റെ സ്വതന്ത്രനായും  ജീവിച്ചിരിക്കാനും ഉള്ള അവകാശത്തെ'ക്കുറിച്ചാണ് പറയുന്നത്. നിരവധി വിധിന്യായങ്ങൾ വഴി വിശദീകരിക്കപ്പെട്ടതനുസരിച്ച് മുഴുവൻ ചൂഷണങ്ങളിൽ നിന്നുമുള്ള മോചനത്തെ മാത്രമേ പൂർണ്ണമായ അർത്ഥത്തിൽ സ്വാതന്ത്ര്യമായി കാണാൻ കഴിയൂ. പട്ടിണിയും ദാരിദ്ര്യവും അറിയില്ലായ്മയും ചൂഷണത്തിന്റെ ആഘാതം കൂട്ടുമെന്നതിനാൽ ഒരു ശരാശരി ഇന്ത്യൻ പൗരൻ / പൗര ശരിയായ അർത്ഥത്തിൽ സ്വതന്ത്രനാണെന്ന് / സ്വതന്ത്രയാണെന്ന് പറയാൻ കഴിയില്ല. അത്തരമൊരു സാഹചര്യത്തിൽ സാമൂഹ്യ ജീവിതത്തിന്റെ സുഗമമായ നടത്തിപ്പിനാണ് ഭരണഘടനയും അതിൻപ്രകാരമുള്ള അധികാര രൂപങ്ങളും നിലകൊളളുന്നത്. നേരിട്ടുള്ള ഇടപെടലുകൾ, വികസന പ്രവർത്തനങ്ങൾ അടക്കം, നടത്തിയും വിവിധ മാർഗ്ഗങ്ങൾ വഴി സമൂഹത്തെ ബോധവത്കരിച്ചും മാത്രമേ സർക്കാരിന് തങ്ങളുടെ കർത്തവ്യനിർവ്വഹണം പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. പ്രാഥമികമായ ഈ കർത്തവ്യം നിർവ്വഹിക്കുന്നതിൽ വരുന്ന സർക്കാരിന്റെ വീഴ്ച പലപ്പോഴും ജനങ്ങളുടെ ജീവന്റെ വില നൽകേണ്ടിവരുന്നു; അതുവഴി ആർട്ടിക്കിൾ 21 ഉറപ്പ് നൽകുന്ന ജീവിച്ചിരിക്കാനുള്ള അവകാശം ഹനിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ, ദുരന്തത്തിന് പ്രത്യക്ഷത്തിലോ പരോക്ഷമായോ ഉത്തരവാദിയായ സർക്കാർ തങ്ങളുടെ പരാജയം ജനങ്ങളുടെ മുമ്പാകെ തുറന്ന് പറയാൻ തയ്യാറാകണം. ദുരന്തത്തിന്റെ വേദനയുമായി ജീവിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകണം. കാരണക്കാരായ മുഴുവൻ ആളുകളെയും വലിപ്പച്ചെറുപ്പമില്ലാതെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം.

എൽഫിൻസ്റ്റൺ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട മുഴുവൻ പേർക്കും ഒരിക്കൽ കൂടി ആദരാഞ്ജലികൾ

Saturday, 2 September 2017

സാംസ്‌കാരിക രംഗത്തെ ഇടതുപക്ഷ ഇടപെടലിന്റെ പ്രസക്തി

രാഷ്ട്രീയ നിലപാടുകളെ വിശേഷിപ്പിക്കുന്ന രീതിയിൽ ഇടത്/വലത് പക്ഷം എന്ന
പ്രയോഗത്തിന് ഫ്രഞ്ച് വിപ്ലവത്തോളം പഴക്കം ഉണ്ട്; വിസ്താരഭയം കൊണ്ട്
തത്കാലം അതിന് ശ്രമിക്കുന്നില്ല. എന്നാലും ചുരുക്കിപ്പറഞ്ഞാൽ,
ഇടതുപക്ഷത്തെ നിലനിൽക്കുന്ന സാമൂഹ്യാവസ്ഥയെ മാറ്റിത്തീർക്കാൻ
ശ്രമിക്കുന്ന വ്യക്തികളുടെ കൂട്ടമായും വലതുപക്ഷത്തെ മാറ്റത്തെ
എതിർക്കുന്നവരുടെ കൂട്ടമായും വിശേഷിപ്പിക്കാം. കേരളത്തിലെ പ്രമുഖ
നിരൂപകനും ചിന്തകനും അദ്ധ്യാപകനുമായ കെ.ഇ.എൻ. 'രാഷ്ട്രീയം' എന്നതിനെ
കുറിച്ച് പറഞ്ഞിട്ടുള്ളത് ഏതാണ്ട് ഇപ്രകാരം ആണ് "പ്രകൃതിയിൽ നിന്ന്
സ്വാഭാവികമായി ലഭിച്ചിരുന്ന വിഭവങ്ങൾ കൊണ്ട് ജീവിതം നയിച്ചിരുന്ന
മനുഷ്യനിൽ നിന്നും തനിക്ക് ആവശ്യമായത് സ്വയം ഉല്പാദിപ്പിക്കുന്ന
മനുഷ്യനിലേക്കുള്ള മാറ്റം രാഷ്ട്രീയത്തിന്റെ ഉദയമാണ്".

രാഷ്ട്രീയം എന്നത് മനുഷ്യന്റെ ദൈനംദിന ജീവിതാവസ്ഥയെ കുറിക്കുമ്പോൾ,
ജീവിതത്തിന്റെ ഭാഗമായ എന്തും രാഷ്ട്രീയത്തിനും വിഷയമാകും.
പതിറ്റാണ്ടുകളായി മുംബൈപോലെയുള്ള മഹാനഗരത്തിന്റെ ഭാഗമായ കേരള ജനതക്കും
തങ്ങളുടെ സവിശേഷമായ ചരിത്രം മുറിച്ചുമാറ്റാൻ കഴിയാത്ത ഒരു
പൊക്കിൾകൊടികണക്കെ ഇന്നും സജീവമാണ്. ഭാഷയും ചരിത്രവും രാഷ്ട്രീയവും
സാംസ്‌കാരിക ഭൂമികയും എല്ലാം ശരാശരി മലയാളിക്ക് നിത്യജീവിതത്തിന്റെ തന്നെ
ഭാഗമാണ്. പത്രം വായിക്കാതെ ഒരു ദിവസം കടന്നുപോകാത്ത മലയാളിക്ക് അതുപോലെ
തന്നെ പ്രിയപ്പെട്ടതാണ് പ്രവാസലോകത്തെ ചെറുതും വലുതുമായ സൗഹൃദ
സദസ്സുകളും. ഒരു പക്ഷെ, പ്രവാസി സമൂഹങ്ങളിൽ ഇത്രയും സജീവമായ മറ്റു
സദസ്സുകൾ കാണാൻ എളുപ്പമാകില്ല. മതിലുകൾ ഇല്ലാതെ ആഘോഷിക്കാൻ മലയാളിക്ക്
വേദികൾ അനവധിയാണ്.

ഇടപെടുന്ന ഓരോ മേഖലയിലും ചിന്തയുടെ ഔന്നത്യം കൊണ്ട് വേറിട്ടുനിൽക്കാൻ
മലയാളിക്ക് കഴിയുന്നത് തങ്ങളുടെ ചരിത്രത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ
ബോധ്യം ഉള്ളതുകൊണ്ടാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ
ഭ്രാന്താലയം എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു സമൂഹം ഇരുപതാം
നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ വിപ്ലവകരമായ മാറ്റത്തിനു വിധേയമാകുകയും ഒരേ
സമയം സാമ്രാജ്യത്വ-ജന്മിത്ത വിരുദ്ധ പോരാട്ടങ്ങളിൽ കൂടി രാജ്യത്തിനും
ലോകത്തിനും മാതൃകയാവുകയും ചെയ്തത് മലയാളിക്ക് മാത്രം
അവകാശപ്പെടാനുള്ളതാണ്.

പരിവർത്തനത്തിന്റെ ഓരോ ഘട്ടത്തിലും ഭാഷയും സാഹിത്യവും മലയാളിയെ വിശാലമായ
ലോകവുമായി ചേർത്തുനിർത്തിയിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ലോകം കണ്ട
രാഷ്ട്രീയ ചിന്തകരിൽ ഉന്നത ശീര്ഷനായ കാൾ മാർക്സിനെ മലയാളിക്ക്
പരിചയപ്പെടുത്തിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള തുടങ്ങി ചിന്തകളെ നിരന്തരം
ഊതിക്കാച്ചിയെടുത്ത എം.എൻ.വിജയൻ മാഷ് വരെ മലയാളിയെ എഴുത്തിലൂടെയും
വാക്കുകളിലൂടെയും സ്വാധീനിച്ചവർ നിരവധിയാണ്.

ചരിത്രം പോരാടിനേടിയ വിജയങ്ങളുടെ കണക്കുപറയുമ്പോൾ, നിർഭാഗ്യവശാൽ
വർത്തമാനകാലം ഇത് വരെ കാണാത്ത വെല്ലുവിളികൾ നേരിടുകയാണ്. ഭാഷയും വേഷവും
ഭക്ഷണശീലങ്ങളും ആരാധനാരീതികളും തുടങ്ങി ജീവിതത്തിന്റെ ഓരോ മേഖലയും
പ്രതിസന്ധിയെ നേരിടുന്നത് നിത്യേനയെന്നോണം നമ്മൾ അനുഭവിക്കുന്നുണ്ട്,

പൊതു ഇടങ്ങൾ വേലികെട്ടിത്തിരിക്കപ്പെടുന്ന, സര്ഗസൃഷ്ടികൾ
വിലക്കപ്പെടുന്ന, ചിന്തകൾക്ക് കടിഞ്ഞാണുകൾ വീഴുന്ന, വെറുപ്പിന്റെ
പ്രത്യയശാസ്ത്രം പ്രക്ഷേപണം ചെയ്യപ്പെടുന്ന കാലത്ത് വിഭാഗീയ ചിന്തകളെ
നേരിട്ടുകൊണ്ട് മുന്നോട്ട്പോകാൻ മനുഷ്യ ജീവിതത്തെ സ്പർശിക്കുന്ന എല്ലാ
മേഖലകളിലും ജാഗ്രതയോടെയുള്ള നിരന്തരമായ ഇടപെടലുകൾ ഉറപ്പാക്കുകതന്നെ വേണം.

Tuesday, 28 March 2017

സാഹിത്യക്യാമ്പും പുസ്തക ചർച്ചയും - 26 - മാർച്ച് - 2017


കേരള സാഹിത്യ അക്കാദമിയും ജനശക്തി ആർട്സ് താക്കുർളിയും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യക്യാമ്പും പുസ്തക ചർച്ചയും , ഡോംബിവ്‌ലി പി. ആൻഡ് ടി. കോളനിയിൽ ഉള്ള ഹോളിഎയ്ഞ്ചൽസ് സ്കൂളിൽവച്ച് നടന്നു. 6 വർഷത്തിൽ എത്തിനിൽക്കുന്ന എന്റെ മുംബൈ പ്രവാസജീവിതത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ അനുഭവമായിരുന്നു. 2010 ഡൽഹി കോമൺവെൽത് ഗെയിംസിന്റെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച കോമൺവെൽത് രാജ്യങ്ങളിലെ എഴുത്തുകാർ പങ്കെടുത്ത സാഹിത്യ ഉത്സവം ആയിരുന്നു ഇതിന് മുൻപ് പങ്കെടുക്കാൻ കഴിഞ്ഞ ഒരു സാഹിത്യ സമ്മേളനം. എഴുതാൻ വേണ്ട 'ഊർജ്ജം' ഇല്ലാത്തതും വായന ഒരു ശീലം എന്ന നിലയിൽ നിലനിർത്താൻ കഴിയാത്തതും കാരണം അല്പം ഒരു ആശങ്കയോടെ ആണ് ഈ രണ്ടു സമ്മേളനങ്ങളിലും പങ്കെടുത്തത്; പഠനകാലത്തു, പ്രത്യേകിച്ച് സ്കൂൾ പഠനകാലത്തു, ഉണ്ടായിരുന്ന ഭയപ്പാട് വീണ്ടും ഒരിക്കൽ കൂടി അനുഭവപ്പെട്ടു. കേരളത്തിലെയും മുംബൈയിലെയും പ്രമുഖ എഴുത്തുകാർ പങ്കെടുത്ത ക്യാമ്പ് കെ. പി. രാമനുണ്ണി ഉദ്‌ഘാടനം ചെയ്തു. ആസുരമായ വർത്തമാനകാലത്തെ പ്രതിരോധിക്കാൻ മനുഷ്യ നന്മയുടെ ചരിത്രം പുനർവായന ചെയ്യപ്പെടേണ്ട ആവശ്യത്തെ രാമനുണ്ണി ഓർമിപ്പിച്ചു. സാമ്രാജ്യത്വ ശക്തികളുടെ ആധിപത്യത്തിന് മുൻപ് കേരളത്തിന്റെ ഇന്നലെകളിൽ ഉണ്ടായിരുന്ന സഹജീവനത്തിന്റെ സംഘർഷരഹിതമായ അധ്യായങ്ങൾ ലോകത്തിന്‌ നൽകുന്ന സന്ദേശം സജീവമായി നിലനിർത്തിക്കൊണ്ട് മാത്രമേ മലയാളിക്ക് തന്റെ നാളെകളോട് നീതിപുലർത്താൻ ആകുകയുള്ളു എന്നും രാമനുണ്ണി ഓർമിപ്പിച്ചു.

തുടർന്ന് നടന്ന ചർച്ചകൾ രണ്ടു ഘട്ടങ്ങളിലായി രണ്ട് വിഷങ്ങളിൽ ഊന്നിയായിരുന്നു.
ഒന്നാം ഘട്ടത്തിൽ 'സ്ത്രീപക്ഷ സാഹിത്യം - അനുഭവങ്ങളും സിദ്ധാന്തങ്ങളും' എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, ടി. ഡി. രാമകൃഷ്ണൻ, മാനസി, ഇ. ഐ. എസ്. തിലകൻ എന്നിവർ സംസാരിച്ചു. മലയാള സാഹിത്യത്തിലെ ആദ്യകാല സ്ത്രീ എഴുത്തുകാരിൽ പ്രമുഖരായ സരസ്വതിയമ്മ, ലളിതാംബിക അന്തർജ്ജനം, ബാലാമണിയമ്മ എന്നിവരിൽ തുടങ്ങി കെ. ആർ. മീരയിലും സിതാരയിലും എത്തിനിൽക്കുന്ന നീണ്ടനിരയെ ഡോ. ഖദീജ അനുസ്മരിച്ചു. എന്തുകൊണ്ട് സ്ത്രീ എഴുതണം എന്നതിന് ഡോ. ഖദീജയുടെ മറുപടി ഏതാണ്ട് ഇത്തരത്തിൽ രേഖപ്പെടുത്താം : "ആണെഴുതുന്ന സ്ത്രീ കഥാപാത്രങ്ങൾ തങ്ങളുടെ അരക്ഷിതമായ മനസ്സിൽ രക്ഷാകർതൃമനോഭാവം തേടിയലയുന്നു." ആത്മീയത ചോർന്നുപോയ മതം സ്ത്രീക്ക് വെല്ലുവിളികൾ ഉയർത്തുന്ന കാലത്ത് തങ്ങളുടെ ശബ്ദം അടയാളപ്പെടുത്താൻ സ്ത്രീകൾ എഴുതിയേ തീരു എന്നും ഡോ. ഖദീജ അഭിപ്രായപ്പെട്ടു. തുടന്ന് സംസാരിച്ച ടി. ഡി. രാമകൃഷ്ണൻ പുരുഷകേന്ദ്രിതമായ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പരുക്കൻ യാഥാർഥ്യങ്ങളെ തമിഴ്, ശ്രീലങ്കൻ പശ്ചാത്തലത്തിൽ അടയാളപ്പെടുത്തി. തമിഴ്‌നാട്ടിൽ ഇന്നും നിലനിൽക്കുന്ന ജാതീയമായ ഉച്ചനീചത്വങ്ങളിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന യാതനകൾ, അതിനെതിരെ ഒറ്റപ്പെട്ടതെങ്കിലും ഉയർന്നുവരുന്ന പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും തുരുത്തുകൾ, സാഹിത്യത്തിൽ അവ അടയാളപ്പെടുത്തപ്പെടുന്ന വിധം എന്നിവയെക്കുറിച്ച് സംസാരിച്ചു. ശ്രീലങ്കയിലെ ആഭ്യന്തര സംഘർഷക്കാലത്ത് കണ്ടും കേട്ടും അറിഞ്ഞ ഭീതിദമായ നാളുകളെ രാമകൃഷ്ണൻ ഓർത്തെടുത്തു. 'ആണ്ടാൾ ദേവനായകി' വായിക്കുന്നപക്ഷം അതിന്റെ രചയിതാവിന്റെ വാക്കുകളിലെ അനുഭവതീക്ഷണത ബോധ്യപ്പെടും. മുംബൈയിലെ എഴുത്തുകാരിൽ സജീവസാന്നിധ്യമായ മാനസി 'വേലികെട്ടിതിരിച്ചു പുറത്താക്കപ്പെട്ടവരുടെ കലാപമായാണ്' സ്ത്രീ എഴുത്തുകളെ കാണുന്നത്. ഇ. ഐ. എസ്. തിലകൻ ആദ്യകാല ജർമൻ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികയും പാർട്ടി പ്രവർത്തകയും സാമ്പത്തിക ശാസ്ത്രജ്ഞയും ആയ റോസാ ലക്സംബെർഗിനെയും ('Rosa Luxemburg') സാർത്രിന്റെ ഭാര്യയും എഴുത്തുകാരിയും സൈദ്ധാന്തികയും രാഷ്ട്രീയ പ്രവർത്തകയും ആയ സിമോൺ ഡി ബുവറിനെയും ('Simone de Beauvoir') സദസ്സിനു പരിചയപ്പെടുത്തി.

ഉച്ചക്ക് ശേഷമുണ്ടായ രണ്ടാംഘട്ടത്തിൽ 'സർഗാത്മകതയും പ്രവാസിഭൂമികയും' എന്ന വിഷയത്തിലെ ചർച്ച കെ. പി. രാമനുണ്ണി തുടങ്ങി വച്ചു. ആധുനികത ഒരു പ്രസ്ഥാന രൂപം കൈവരിക്കുന്നത്തിന്റെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആയ കാരണങ്ങളെ രാമനുണ്ണി തന്റെ വാക്കുകളിൽ അടയാളപ്പെടുത്തി. പ്രവാസം ഒരു ഭൗതികഅവസ്ഥ ആയിരിക്കുമ്പോൾ തന്നെ മാനസികമായ തലത്തിൽ പ്രവർത്തിക്കുന്നത്, അന്നുവരെ മലയാളിക്ക് കേട്ടുശീലമില്ലാത്ത തോട്ടിയുടെ മകനിലേക്കുള്ള പരകായ പ്രവേശത്തെ മുൻനിറുത്തി, രാമനുണ്ണി വ്യക്തമാക്കി. തുടർന്ന് സംസാരിച്ച അദ്ധ്യാപകനും യുവ എഴുത്തുകാരിൽ ശ്രദ്ധേയനും ആയ ടി. പി. വേണുഗോപാൽ ജന്മനാട്ടിൽ തന്നെ വസിക്കുന്ന, ശീലങ്ങളിലും പ്രവൃത്തികളിലും മലയാളി അല്ലാതായ അഭിനവ 'പ്രവാസിയെ' വരച്ചുകാണിച്ചു. മുംബൈയിലെ എഴുത്തുകാരിൽ ശ്രദ്ധേയരായ സി.പി. കൃഷ്ണകുമാറും സുരേഷ് വർമയും തങ്ങളുടെ മുംബൈ ജീവിതത്തിൽ കണ്ടെടുത്ത നിമിഷങ്ങളെ ഓർമിച്ചു.

സജീവമായ ചർച്ചകൾ കൊണ്ട് സമ്പന്നമായ രണ്ട് ഘട്ടങ്ങൾ പിന്നിട്ടശേഷം പുസ്തക പരിചയപ്പെടുത്തലിന്റെ ഊഴമായിരുന്നു. താക്കുർളിയിൽ താമസിക്കുന്ന മൊറാഴ സ്വദേശി പ്രേമൻ ഇല്ലത്തിന്റെ 'പുറത്താക്കപെട്ടവരുടെ പുസ്തകം' ഇ. ഐ. എസ്. തിലകൻ സദസ്സിനു പരിചയപ്പെടുത്തി. പലസ്തീൻ പശ്ചാത്തലത്തിൽ മലയാളത്തിൽ ആദ്യമായി എഴുതപ്പെട്ട പുസ്തകത്തിന്റെ പ്രസാധനം തൃശൂർ കറന്റ് ബുക്ക്സ് ആണ്. അവതാരിക അദ്ധ്യാപകനും നിരൂപകനും ആയ കെ.ഇ.എൻ. വില 140 രൂപ.

പൊതു ഇടങ്ങൾ വേലികെട്ടിത്തിരിക്കപ്പെടുന്ന, സര്ഗസൃഷ്ടികൾ വിലക്കപ്പെടുന്ന, ചിന്തകൾക്ക് കടിഞ്ഞാണുകൾ വീഴുന്ന, വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രക്ഷേപണം ചെയ്യപ്പെടുന്ന കാലത്ത് വിഭാഗീയ ചിന്തകളെ നേരിട്ടുകൊണ്ട് മുന്നോട്ട്പോകാൻ മനുഷ്യ ജീവിതത്തെ സ്പർശിക്കുന്ന എല്ലാ മേഖലകളിലും ജാഗ്രതയോടെയുള്ള നിരന്തരമായ ഇടപെടലുകൾ ഉറപ്പാക്കുകതന്നെ വേണം. ഭാഷയും സാഹിത്യവും മനുഷ്യവികാസത്തിന്റെ ചരിത്രവും പ്രതിരോധത്തിന്റെ കോട്ടകൾ സൃഷ്ടിക്കാൻ കൂടെ കരുത്തേണ്ടവയാണ്. ജനിച്ച നാടും വീടും വിട്ടു കുടിയേറി വന്ന ഒരു തലമുറയുടെ പിന്മുറക്കാരാണ് ഇന്ന് ഈ മഹാനഗരത്തിൽ ഉള്ള മലയാളികളിൽ വലിയ പങ്കും. മുറിച്ചു മാറ്റിയാലും അദൃശ്യമായി നിലനിൽക്കുന്ന ഒരു പൊക്കിൾകൊടി ബന്ധം സജീവമായി നിലനിർത്താനും നല്ല നാളെകൾക്കുവേണ്ടിയുള്ള പോരാട്ടത്തിന് കരുത്തുപകരാനും ഇത്തരം സാഹിത്യസദസ്സുകൾ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും നിരന്തരം ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു. പരിമിതമായ വായനയിലും വാക്കുകളിലൂടെ പരിചയമുള്ള എഴുത്തുകാരെ കാണാനും സംവദിക്കാനും കഴിഞ്ഞതിലുള്ള സന്തോഷം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ഹോളിഎയ്ഞ്ചൽസ് സ്കൂളിന്റെ പടികൾ ഇറങ്ങുമ്പോൾ സമയം വൈകീട്ട് ഏതാണ്ട് 6.00 മണി.